ദോഹ: ലോകകപ്പ് ഫുട്ബാളും അത്ലറ്റിക്സിന്റെ ലോകമേളകളും വേദിയായ അറേബ്യൻ മണ്ണിലേക്ക് അടുത്ത പതിറ്റാണ്ടിനുള്ളിൽ റഗ്ബി ലോകകപ്പും എത്തുമോ. ഏഷ്യയിൽ ജനപ്രിയമല്ലെങ്കിലും, ഓഷ്യാനിയ, ആഫ്രിക്ക, യൂറോപ്യൻ രാജ്യങ്ങളിലെ പ്രിയപ്പെട്ട കായിക വിനോദങ്ങളിലൊന്നായ റഗ്ബി ലോകകപ്പിന് സംയുക്ത വേദിയൊരുക്കാൻ ഗൾഫ് രാജ്യങ്ങളായ ഖത്തർ, യു.എ.ഇ, സൗദി അറേബ്യ എന്നിവ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഏഷ്യാ റഗ്ബി കോൺഫെഡറേഷൻ പ്രസിഡന്റാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്..
2019ലെ ജപ്പാൻ റഗ്ബി ലോകകപ്പിന് ശേഷം ടൂർണമെന്റ് ഏഷ്യയിലേക്ക് തിരികെ കൊണ്ട് വരുന്നതിനായി മൂന്ന് രാജ്യങ്ങൾ ചേർന്നുള്ള ബിഡിനെ ഏഷ്യാ റഗ്ബി പിന്തുണക്കുന്നതായി പ്രസിഡന്റ് ഖൈസ് അൽ ദലായ് ‘ദി ടൈംസിന്’ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒന്നിലധികം ആതിഥേയരുടെ സംയുക്ത ബിഡുകൾ തുറന്ന മനസ്സോടെ സ്വീകരിക്കണമെന്ന് ഏഷ്യൻ കോൺഫെഡറേഷൻ വേൾഡ് റഗ്ബിയോട് അഭ്യർഥിച്ചു.
2035, അല്ലെങ്കിൽ 2039 റഗ്ബി ലോകകപ്പിനാണ് ഗൾഫ് മേഖലയിലെ മൂന്ന് പ്രബല രാജ്യങ്ങൾ ഒന്നിച്ച് ശ്രമിക്കുന്നതെന്ന് ഏഷ്യൻ റഗ്ബി പ്രസിഡന്റ് വ്യക്തമാക്കുന്നു.
മറ്റ് ബിഡുകളെ വില കുറച്ചുകാണാൻ ആഗ്രഹിക്കുന്നില്ല, ദക്ഷിണാഫ്രിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും താൽപര്യം കാണിക്കുമെന്നാണ് വിശ്വാസം. എന്നാൽ വേൾഡ് റഗ്ബി ഇക്കാര്യത്തിൽ കൂടുതൽ തുറന്ന മനസ്സോടെയാണ് ഇരിക്കുന്നതെങ്കിൽ 2035ൽ ടൂർണമെന്റ് ഗൾഫിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ആതിഥേയ നഗരം എന്നതിലപ്പുറം, കൂടുതൽ നഗരങ്ങൾ വേദിയാകുക എന്ന മാതൃകയെയാണ് അനുകൂലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2002ൽ ജപ്പാൻ-കൊറിയ ലോകകപ്പ് വഴി ഫുട്ബാളിൽ ഇത് വിജയകരമായിരുന്നു. 2026ൽ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2030ൽ സ്പെയിൻ, മൊറോക്കോ, പോർച്ചുഗലും ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കും. എന്തുകൊണ്ട് റഗ്ബിയിൽ പാടില്ല -അദ്ദേഹം ചോദിച്ചു.
ഒരു മൾട്ടി ഹോസ്റ്റ് ചരിത്രവും റഗ്ബി ലോകകപ്പ് ചരിത്രത്തിൽ എന്തുകൊണ്ട് സംഭവിച്ചുകൂടാ. ഖത്തർ, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെല്ലാം സ്റ്റേഡിയങ്ങൾ സജ്ജമാണ്. റഗ്ബിയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഇവന്റായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോൾഫ്, ടെന്നിസ്, ഫുട്ബോൾ എന്നിവയിലെ വിജയകരമായ സംഘാടനവും, ഗൾഫ് ആസ്ഥാനമായുള്ള കമ്പനികളും റഗ്ബിയും തമ്മിലുള്ള വാണിജ്യ ബന്ധനങ്ങളും ടൂർണമെന്റ് വേദിയെന്ന അവകാശം ന്യായീകരിക്കപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് രാജ്യങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയങ്ങളും ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ സജ്ജമാണെന്ന് അൽ ദലായ് ചൂണ്ടിക്കാട്ടി. 2022 ഫിഫ ലോകകപ്പ് ഖത്തർ വിജയകരമായി ആതിഥേയത്വം വഹിച്ചുവെന്നും, 2034 പതിപ്പിന് സൗദി തയ്യാറാകുകയാണെന്നും, നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ യു.എ.ഇ പരിചയ സമ്പന്നരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഡിന് അംഗീകാരം ലഭിച്ചാൽ 2019ൽ ജപ്പാന് ശേഷം റഗ്ബി ലോകകപ്പ് വീണ്ടും ഏഷ്യയിലെത്തും. അടുത്ത രണ്ട് വർഷത്തിനുള്ളിലാണ് 2035ലേക്കുള്ള ബിഡും തുടർ നടപടികളും ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.