ദോഹ: കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായ രോഗങ്ങൾക്കെതിരെ പ്രതിരോധം നേടുന്നതിനായി കുത്തിവെപ്പ് എടുക്കാൻ ആഹ്വാനം ചെയ്ത് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പനി, മൂക്കൊലിപ്പ്, ജലദോഷം, കഫം ഉൾപ്പെടെ ശാരീരിക അവശതകൾ സൃഷ്ടിക്കുന്ന റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ മുൻകരുതലായി ആർ.എസ്.വി വാക്സിൻ എടുക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. കുട്ടികൾ, പ്രായമായവർ, നിത്യരോഗികൾ തുടങ്ങി പ്രതിരോധശേഷി കുറഞ്ഞ വിഭാഗം ആളുകൾക്ക് ആർ.എസ്.വി കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.
സാധാരണ വൈറസായാണ് ആർ.എസ്.വിയെ കണക്കാക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തുമ്മൽ, തലവേദന, നേരിയ പനി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. അസുഖം ബാധിച്ചവരിൽ നിന്നും വേഗത്തിൽ പടരാനും സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ന്യൂമോണിയ ഉൾപ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കും.
വൈറസിനെതിരെ പ്രതിരോധം സ്വീകരിക്കാനുള്ള കുത്തിവെപ്പ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാവും. ആരോഗ്യ സംരക്ഷണത്തിനായി ഏറ്റവും അടുത്തുള്ള പി.എച്ച്.സി.സികൾ സന്ദർശിക്കുകയോ, 107 എന്ന നമ്പറിൽ വിളിച്ച് ഷെഡ്യൂൾ ചെയ്യുകയോ ആവാം.
60 വയസ്സിനു മുകളിലുള്ള മുതിർന്നവർ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള വ്യക്തികൾ, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾ എന്നിവർ ആർ.എസ്.വി വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. കുറഞ്ഞത് രണ്ട് വർഷത്തേക്കെങ്കിലും പ്രതിരോധ കുത്തിവെപ്പിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.