യാംബു: ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ മാസം സ്വദേശികളും വിദേശികളും അടക്കം 15,135 പേരെ ജവാസത്ത് ഡയറക്ടറേറ്റിന് കീഴിൽ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ശിക്ഷിച്ചു. പിടിയിലായവർക്ക് തടവും പിഴയും നാടുകടത്തലുമാണ് ശിക്ഷ നൽകിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള വിവിധ പ്രാദേശിക പാസ്പോർട്ട് വകുപ്പുകളിലെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റികൾ വഴി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.
താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കൊണ്ടുപോകുകയോ ജോലിക്കെടുക്കുകയോ അഭയം നൽകുകയോ ചെയ്യരുത്. അവരെ ഒളിപ്പിക്കുകയോ തൊഴിൽ, പാർപ്പിടം അല്ലെങ്കിൽ ഗതാഗതം കണ്ടെത്തുന്നതിന് അവർക്ക് ഏതെങ്കിലും സഹായം നൽകുകയോ ചെയ്യരുതെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ഇഖാമ, തൊഴിൽ നിയമലംഘകരെയും രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവരെയും പറ്റി വിവരം കിട്ടുന്നവർ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന ഫോൺ നമ്പറിലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലുള്ളവർ 999 എന്ന ഫോൺ നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.