അരക്കോടിയിലേറെ വിദ്യാര്‍ഥികള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക്

റിയാദ്: 56 ലക്ഷം വിദ്യാര്‍ഥികളാണ് സൗദിയിലെ പ്രാഥമിക തലം മുതല്‍ സര്‍വകലാശാല തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് വീണ്ടുമത്തെുന്നത്.  വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിന്‍െറ മുന്നോടിയായി അഞ്ച് ലക്ഷത്തിലധികം വരുന്ന അധ്യാപകരും കലാലയ ജീവനക്കാരും കഴിഞ്ഞ ദിവസം മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിദേശ സിലബസിലുള്ള ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം വിദേശ വിദ്യാലയങ്ങളും ഞായറാഴ്ചയാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
27.7 ലക്ഷം വിദ്യാര്‍ഥികളും 28.3 ലക്ഷം വിദ്യാര്‍ഥിനികളുമാണ് വിവിധ സ്കൂള്‍ തലങ്ങളില്‍ രാജ്യത്തുള്ളതെന്നാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ കണക്ക്. അധ്യാപകരില്‍ 2.5 ലക്ഷം പുരുഷന്മാരും മൂന്ന് ലക്ഷം വനിതകളുമാണ്. സ്കൂളുകളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളും മധ്യവേനല്‍ അവധിക്കാലത്ത് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സജ്ജമാക്കിയിട്ടുണ്ട്. പാഠപുസ്തകങ്ങളും ഇതിനകം വിതരണത്തിന് തയ്യാറായിട്ടുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. തലസ്ഥാന നഗരമായ റിയാദില്‍ മാത്രം പത്ത് ലക്ഷത്തിലധികം വിദ്യാര്‍ഥികളുണ്ടെന്ന് മേഖല വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 

സെപ്റ്റംബര്‍ 18ന് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചാല്‍ നാല് ദിവസത്തെ പ്രവര്‍ത്തനത്തിന് ശേഷം 22ന് ദേശീയ ദിന അവധി ലഭിക്കും. ദേശീയ ദിനമായ സെപ്റ്റംബര്‍ 23 വെള്ളിയാഴ്ചയായതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ കലാലയങ്ങളില്‍ വ്യാഴാഴ്ചയാണ് അവധി നല്‍കുന്നത്. നവംബര്‍ 10 മുതല്‍ 20 വരെയുള്ള ഒമ്പത് ദിവസങ്ങള്‍ ഈ ടേമിന്‍െറ മധ്യത്തില്‍ കലാലയങ്ങള്‍ക്ക് അവധി ലഭിക്കും. നവംബര്‍ 20ന് വീണ്ടും അധ്യയനം ആരംഭിച്ചാല്‍ 2017 ജനുവരി 15നാണ് ആദ്യ ടേമിന്‍െറ പരീക്ഷ ആരംഭിക്കുക. ജനുവരി 26ന് പരീക്ഷ കഴിഞ്ഞ് രണ്ട് ടേമുകള്‍ക്കിടയില്‍ വീണ്ടും ഒമ്പത് ദിവസത്തെ അവധി ലഭിക്കും. ഫെബ്രുവരി അഞ്ചിന് രണ്ടാം ടേം ആരംഭിച്ചാല്‍ മാര്‍ച്ച് 30 മുതല്‍ എപ്രില്‍ ഒമ്പത് വരെയുള്ള ദിനങ്ങളില്‍ ഇടക്കാല അവധി ലഭിക്കും. 2017 ജൂണ്‍ 15നാണ് ഈ അധ്യായന വര്‍ഷം അവസാനിച്ച് മധ്യവേനല്‍ അവധിക്ക് സ്കൂളുകള്‍ അടക്കുക. ഈദുല്‍ ഫിത്ര്‍, ബലി പെരുന്നാള്‍ എന്നിവ ഉള്‍പ്പെടുന്ന മധ്യവേനല്‍ അവധിക്ക് ശേഷം സെപ്റ്റംബര്‍ പത്തിനാണ് അടുത്ത അധ്യയന വര്‍ഷം  ആരംഭിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടെ ഞായറാഴ്ച മുതല്‍ പ്രഭാതത്തില്‍ നിരത്തുകളില്‍ അസാധാരണ തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ പ്രധാന നഗരങ്ങളില്‍ ഗതാഗത നിരീക്ഷണത്തിനും നിയന്ത്രണത്തിനും ട്രാഫിക് വിഭാഗം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ നടപ്പാക്കി വരുന്ന റിയാദ് മെട്രോ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രധാന നിരത്തുകളില്‍ വരുത്തിയ ഗതാഗത പരിഷ്കരണം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും.
രാജ്യത്തിന്‍െറ തെക്കന്‍ മേഖലകളിലെ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പരിഗണന അനുവദിച്ചിട്ടുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ സൈനിക നടപടി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കലാലയങ്ങള്‍ പ്രവര്‍ത്തിക്കുക. സുരക്ഷാസാഹചര്യം വിലയിരുത്താനും ഉചിതമായ തീരുമാനം എടുക്കാനും വകുപ്പുമന്ത്രിയുടെ കീഴില്‍ മേഖല വിദ്യാഭ്യാസ മേധാവികള്‍ അടങ്ങിയ പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ അസീര്‍, ജീസാന്‍, നജ്റാന്‍ തുടങ്ങിയ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.