യാംബു: ഈ വർഷാദ്യത്തിൽ സൗദിയിലെ തുറമുഖങ്ങളിൽ കണ്ടെയ്നർ നീക്കത്തിൽ 24 ശതമാനം വർധന രേഖപ്പെടുത്തിയതായി സൗദി തുറമുഖ അതോറിറ്റി (മവാനി) അറിയിച്ചു. ജനുവരിയിൽ തുറമുഖങ്ങൾ വഴി 6.95 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. 2022ൽ ഇതേ കാലയളവിൽ 5.6 ലക്ഷം കണ്ടെയ്നറുകളായിരുന്നു കൈകാര്യം ചെയ്യാനായത്. ഈവർഷം ജനുവരിയിൽ 17.8 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി തുറമുഖ അതോറിറ്റി വ്യക്തമാക്കി.
സൗദി തുറമുഖങ്ങൾ ജനുവരിയിൽ മാത്രം 2.6 കോടി ടണ്ണിലധികം ചരക്കുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 2.4 കോടി ടണ്ണായിരുന്നു. 9.55 ശതമാനം വർധനയാണ് ഇത് സൂചിപ്പിക്കുന്നത്. ചരക്കുനീക്കത്തിൽ തുറമുഖങ്ങളിലെ പുരോഗതി ഭക്ഷ്യവസ്തുക്കളുടെ വിതരണശൃംഖലയെ സുസ്ഥിരമാക്കുന്നതിനും രാജ്യത്ത് ചരക്കുകളുടെ സമൃദ്ധിയും വിപണിയിലെ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിന് ഏറെ സഹായകരമായതായി അതോറിറ്റി അറിയിച്ചു. 20 ലക്ഷം ടണ്ണിലധികം ഭക്ഷ്യവസ്തുക്കളാണ് ഈ വർഷാദ്യത്തിൽ തന്നെ സൗദി തുറമുഖങ്ങൾ കൈകാര്യം ചെയ്തത്. 12.48 ശതമാനം വർധന രേഖപ്പെടുത്തി. പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾക്കായി 1.26 ലക്ഷം കന്നുകാലികളെ ഇറക്കുമതി ചെയ്തു. മറ്റു ചരക്കുകൾ കൈകാര്യം ചെയ്തതിലും കൂടുതൽ വർധനയാണ് രേഖപ്പെടുത്തിയത്. കപ്പൽ യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വൻ മികവ് രേഖപ്പെടുത്തിയതായും അതോറിറ്റി അറിയിച്ചു. 27.22 ശതമാനമാണ് ഈ മേഖലയിൽ വർധന രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും അഭിവൃദ്ധിക്കും സഹായകരമായ നിലയിൽ സുസ്ഥിരമായ സമുദ്ര മേഖല വികസിപ്പിക്കാൻ ‘മവാനി’ നടത്തുന്ന ആസൂത്രണ പദ്ധതികൾ ഇതിനകം ഏറെ ഫലം കണ്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കടൽ ഗതാഗത സേവനങ്ങളുടെ ഗുണഭോക്താക്കളുടെ പിന്തുണയോടെ മികവാർന്ന തൊഴിൽ മേഖല സൃഷ്ടിക്കാനും അതുവഴി ധാരാളം പേർക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിലവസരങ്ങൾ ഉണ്ടാക്കാനും അതോറിറ്റി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.