ജിദ്ദ: ജിദ്ദ സീസൺ 2022 രണ്ടാം പതിപ്പിന് ഉജ്ജ്വല തുടക്കം. രാജ്യമെങ്ങും ഈദുൽ ഫിത്വർ ആഘോഷിക്കുന്ന വേളയിലാണ് 'മാധുര്യം, നമ്മുടെ ദിനങ്ങൾ' എന്ന ബാനറിൽ ജിദ്ദ സീസണിന്‍റെ രണ്ടാം പതിപ്പ് ആരംഭിച്ചിരിക്കുന്നത്. വിനോദങ്ങൾക്കിടയിൽ പാരമ്പര്യവും ആധുനികതയും ഇടകലർത്തിയുള്ള സീസൺ പരിപാടികൾ 60 ദിവസം നീണ്ടുനിൽക്കും.
'ജിദ്ദ ആർട്ട് പ്രൊമെനേഡ്' ഏരിയയിലാണ് പരിപാടികൾക്ക് തുടക്കമായത്. പട്ടണത്തിന്‍റെ ആകാശത്ത് ഡ്രോൺ വിമാനങ്ങളുപയോഗിച്ച് വരച്ച അതിശയകരവും വർണാഭവുമായ പെയിൻറിങ്ങുകൾക്ക് ആദ്യദിവസം സാക്ഷ്യം വഹിച്ചു. നൂറുക്കണക്കിന് ജിദ്ദ വാസികളുടെയും സന്ദർശകരുടെയും സാന്നിധ്യത്തിൽ കരിമരുന്ന് പ്രയോഗവും നടന്നു. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ അന്താരാഷ്ട്ര സർക്കസ് ടീമായായ സിർക്യു ഡൂ സോലൈലിന്‍റെ സർക്കസ് പ്രകടനങ്ങളും ആരംഭിച്ചു. നിരവധി പേരാണ് സർക്കസ് കാണാനെത്തിയത്. ആദ്യമായാണ് ജിദ്ദയിൽ ലോകോത്തര സർക്കസ് ടീമിന്‍റെ പ്രകടനം നടക്കുന്നത്.
ജിദ്ദ സീസൺ കഴിയുന്നതുവരെ 'ആർട്ട് പ്രൊമെനേഡിൽ' ദിവസവും കരിമരുന്ന് പ്രകടനവും ഉണ്ടായിരിക്കും. ഒമ്പത് സ്ഥലങ്ങളിലാണ് വിനോദ വ്യവസായത്തിലെ ആഗോള അനുഭവങ്ങൾ സൗദിയുടെ പശ്ചാത്തലത്തിൽ പങ്കുവെക്കുന്ന പരിപാടികൾ അരങ്ങേറുക. വരും ദിവസങ്ങളിലായി മറ്റ് സ്ഥലങ്ങളിലും വിവിധതരം പരിപാടികൾ അരങ്ങേറും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെ അഭിരുചിക്ക് അനുസൃതമായ വൈവിധ്യമാർന്ന കലാകായിക വിനോദ വൈജ്ഞാനിക സാംസ്കാരിക പരിപാടികളാൽ എല്ലാ അർഥത്തിലും അസാധാരണവും അതുല്യവുമായ ഒരു സീസൺ ആണ് സംഘാടകർ ആവിഷ്കരിച്ചിരിക്കുന്നത്.
ഇതിനായി നഗരത്തിന്‍റെ പ്രവേശന കവാടങ്ങളിലും പ്രധാന തെരുവുകളിലെ പരസ്യബോർഡുകളിലൂടെയും ലൈറ്റ്ഷോകളിലൂടെയും സീസൺ പരിപാടികളെ ആളുകൾക്ക് പരിചയപ്പെടുത്തുന്നുണ്ട്. വിനോദ വ്യവസായത്തിലെ പുതിയ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള 'ജിദ്ദ സീസൺ 2022' ഇവൻറുകൾ, ടൂറിസം, വിനോദം എന്നീ മേഖലകളിലെ ഏറ്റവും വലിയ അന്താരാഷ്ട്ര അനുഭവങ്ങൾ കാഴ്ചവെക്കുന്നതായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. 70 സംവേദനാത്മക അനുഭവങ്ങൾ, 60 ലധികം വിനോദ ഗെയിമുകൾ, ഏഴ് അറബ് നാടകങ്ങൾ, രണ്ട് അന്താരാഷ്ട്ര നാടകങ്ങൾ, അഞ്ച് സമുദ്ര അനുഭവങ്ങളും ഇവൻറുകളും, അന്താരാഷ്ട്ര സർക്കസ്, വെള്ളച്ചാട്ടം, നാല് അന്താരാഷ്ട്ര പ്രദർശനങ്ങൾ തുടങ്ങി സന്ദർശകർക്ക് ഏറ്റവും മനോഹരമായ സമയം ചെലവഴിക്കാൻ വൈവിധ്യമാർന്ന ഓപ്ഷനുകൾ സീസണിലുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.