ജിദ്ദ: ഇലക്ട്രോണിക് രീതിയിൽ മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള സൗദി അറേബ്യയിലെ ആദ്യത്തെ സ്വയംനിയന്ത്രണ സംവിധാനത്തിന്റെ പ്രവർത്തനം വിജയകരം. തബൂക്കിലെ കിങ് സൽമാൻ ആംഡ് ഫോഴ്സ് ആശുപത്രിയിലാണ് ഇത്തരത്തിലെ ആദ്യത്തെ കിയോസ്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പരീക്ഷണം നടത്തുന്നത്.
സാങ്കേതിക മേഖലയിലെ സൗദി നവീകരണങ്ങളുടെ തുടർച്ചയായാണ് പ്രതിരോധ മന്ത്രാലയത്തിലെ ആരോഗ്യ സേവനങ്ങളിൽ ഈ നേട്ടം ചേർത്തിരിക്കുന്നത്. ഇതോടെ ആളുകൾക്ക് വേഗത്തിൽ മരുന്നുകൾ ലഭ്യമാകും. മരുന്നിനുള്ള കുറിപ്പടി ബാർകോഡിങ് സംവിധാനത്തിലൂടെയാണ് യന്ത്രം വായിച്ച് മനസ്സിലാക്കുക. സ്ക്രീനിൽ മരുന്നിന്റെ വിവരം തെളിയും. റോബോട്ട് ഓപറേറ്റിങ് സിസ്റ്റമാണ് യന്ത്രം പ്രവർത്തിപ്പിക്കുന്നത്. മരുന്ന് എടുത്തുകഴിഞ്ഞാൽ അതിന്റെ വിവരം ഗുണഭോക്താവിന് സന്ദേശമായി ലഭിക്കും. ഇത്രയും സംവിധാനങ്ങളാണ് യന്ത്രത്തിലുള്ളത്. 700 കുറിപ്പടികളുടെ സംഭരണ ശേഷിയാണ് യന്ത്രത്തിനുള്ളത്. 24 മണിക്കൂറും ഗുണഭോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താനാവും.
വിവിധ വലുപ്പത്തിലുള്ള കുറിപ്പടികൾ കൈകാര്യം ചെയ്യാനുള്ള കഴിവും യന്ത്രത്തിനുണ്ട്. യന്ത്രത്തിന് കേടുപാടുകളുണ്ടാവാതിരിക്കാനുള്ള സ്വയം സംരക്ഷണ സംവിധാനമുണ്ട്. നശിപ്പിക്കാനോ മോഷണം നടത്താനോ കഴിയില്ല. ഇത്തരം അതിക്രമങ്ങളെ പ്രതിരോധിക്കാനുള്ള ഉയർന്ന സംരക്ഷണ സംവിധാനമാണുള്ളത്. ഗുണഭോക്താവിന് ദിവസേനയോ പ്രതിമാസമോ വാർഷികമോ ആയി വിതരണം ചെയ്യുന്ന മരുന്നുകളുടെ കണക്കുകൾ ലഭ്യമാക്കുന്ന സംവിധാനവും ഇതിലുണ്ട്.
ലോകത്തുതന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിതെന്ന് കിങ് സൽമാൻ ആശുപത്രി ഫാർമസി വിഭാഗം ഡയറക്ടർ മേജർ അലിയാൻ അൽഅത്വവി പറഞ്ഞു. ഫാർമസിസ്റ്റ് ഗുണഭോക്താവിന്റെ കുറിപ്പടി ഡേറ്റ പരിശോധിക്കുന്നതിനുമുമ്പ് മെഡിക്കൽ കുറിപ്പടിയിൽ ഘടിപ്പിച്ചിട്ടുള്ള ബാർകോഡ് സ്കാൻ ചെയ്തും ആവശ്യമായ ഡേറ്റ പൂരിപ്പിച്ചുമാണ് ഈ സേവനം നേടാൻ ശ്രമിക്കേണ്ടത്. ആളുകൾക്ക് അവരുടെ താമസസ്ഥലത്ത് ഇരുന്ന് ഓൺലൈനിലൂടെ ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും.
ഓൺലൈനിലൂടെ കുറിപ്പടി സ്വീകരിച്ചാൽ പ്രത്യേക കോഡും ഉപകരണം സ്ഥിതി ചെയ്യുന്ന സ്ഥലവും സംബന്ധിച്ച സന്ദേശം ഗുണഭോക്താവിന് ലഭിക്കും. അത് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ ഉപകരണത്തിൽ നിന്ന് മരുന്ന് ലഭിക്കും. ഇതിനായി ഗുണഭോക്താവിന്റെ സിവിൽ റെക്കോഡും ഫോണിലേക്ക് അയച്ച വേരിഫിക്കേഷൻ കോഡും നൽകിയിരിക്കണമെന്നും ഫാർമസി ഡയറക്ടർ പറഞ്ഞു. പൗരന്മാർക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള ഭരണകൂടത്തിന്റെ താൽപര്യത്തിന്റെയും പരിഗണനയുടെയും ഭാഗമാണിത്. മരുന്നുകൾ ഉൾപ്പടെയുള്ള സേവനങ്ങൾ നൽകുന്നതിൽ കിങ് സൽമാൻ ആംഡ് ഫോഴ്സ് ആശുപത്രി സ്വീകരിച്ച ഈ പുതുമയാർന്ന രീതി ഉൾപ്പെടെ സംവിധാനങ്ങൾ ആളുകൾക്ക് വളരെ ആശ്വാസകരമായി മാറും. ഏറ്റവും എളുപ്പത്തിലും മികച്ച മാർഗങ്ങളിലൂടെയും മരുന്ന് ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കും. രാജ്യം കൈവരിച്ച വികസനത്തിന്റെയും സാങ്കേതിക പുരോഗതിയുടെയും നിദർശനമാണ് ഈ അത്യാധുനിക ഉപകരണം.
വളരെ കുറഞ്ഞ താപനില ആവശ്യമുള്ള മരുന്നുകൾ ഒഴികെ ഏതൊരു രോഗിക്കും നിർദേശിക്കുന്ന എല്ലാ മരുന്നുകളും ഈ ഉപകരണം വഴി വിതരണം ചെയ്യാനാവുമെന്ന് അൽ-അത്വവി പറഞ്ഞു. മുഴുവൻ സമയവും സേവനം ലഭ്യമാണ്. ഗുണഭോക്താവിന് എപ്പോൾ വേണമെങ്കിലും മരുന്ന് എടുക്കാനാകും. ഈ ഉപകരണം ഫാർമസിക്ക് മുന്നിൽ രോഗിയുടെ കാത്തിരിപ്പ് സമയം നാല് മണിക്കൂറിൽ നിന്ന് ഒരു മിനിറ്റിൽ താഴെയായി കുറക്കും. ഒരു മാസം കഴിഞ്ഞ് മറ്റൊരു ഉപകരണം കൂടി സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ടെന്നും അൽ അത്വവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.