ജിദ്ദ: വിദേശ തീർഥാടകരെയും സന്ദർശകരെയും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാൻ ഹജ്ജ് ഉംറ മന്ത്രാലയം കാമ്പയിൻ ആരംഭിച്ചു. തീർഥാടകർക്കും മദീനയിലെ മസ്ജിദുന്നബവി സന്ദർശകർക്കും വ്യവസ്ഥകളിൽ അനുശാസിക്കുന്ന അവകാശങ്ങളും ലഭിക്കേണ്ട സേവനങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. അതോടൊപ്പം സുരക്ഷിതവും എളുപ്പവുമായ ആത്മീയ യാത്ര ആസ്വദിക്കാൻ തീർഥാടകർക്ക് അവസരമൊരുക്കുകയും ലക്ഷ്യമാണ്. ലൈസൻസികൾ രാജ്യത്തിനുള്ളിലെ കമ്പനികളായാലും പുറത്തുള്ള ഏജൻറുമാരായാലും ഉംറ നിർവഹിക്കുന്നവർ തമ്മിലുള്ള കരാർ ബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാമ്പയിനിലൂടെ പരിചയപ്പെടുത്താനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.
മന്ത്രാലയ വെബ്സൈറ്റിലെ ഡോക്യുമെൻറ് സെക്ഷൻ സന്ദർശിച്ച് തങ്ങളുടെ അവകാശങ്ങളുടെ പട്ടിക കണ്ടു മനസ്സിലാക്കാൻ മന്ത്രാലയം തീർഥാടകരോട് ആവശ്യപ്പെട്ടു. എത്തിച്ചേരൽ, സ്വീകരണം, ഗതാഗതം, താമസം, പുറപ്പെടൽ തുടങ്ങിയ നടപടിക്രമങ്ങൾ ഉൾപ്പെടുന്ന യാത്രയുടെ എല്ലാ ഘട്ടങ്ങളിലും സത്യസന്ധമായും ആത്മാർഥമായും സേവനങ്ങൾ നേടാനുള്ള അവരുടെ അവകാശം ഈ പട്ടികയിൽ വ്യക്തമാക്കുന്നുണ്ട്. ഇത് തീർഥാടകർക്ക് ഏറെ പ്രയോജനകരമാകും. മന്ത്രാലയത്തിന്റെ വെബ് പോർട്ടലിൽ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, പേർഷ്യൻ, ടർക്കിഷ്, ഉർദു, മലയ് എന്നീ ഏഴു ഭാഷകളിൽ ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.haj.gov.sa/umdocum എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലോകത്ത് എവിടെനിന്നും തീർഥാടകർക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഈ വിവരങ്ങൾ വായിക്കാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തീർഥാടകരുടെ പരാതികൾ നിരീക്ഷിക്കുന്നതിനും സ്വീകരിക്കുന്നതിനും വിവിധ മാർഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും അവകാശങ്ങളെയും പരാതികളെയുംകുറിച്ചുള്ള മോശം അവബോധത്തിന്റെ ഫലമായുണ്ടാകുന്ന അശ്രദ്ധയുടെ കേസുകൾ കുറക്കുന്നതിനും ഹജ്ജ്, ഉംറ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെയൊരു കാമ്പയിൻ സംഘടിപ്പിക്കുന്നതെന്നും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.