ജിദ്ദ: ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സൗദിയിലെ പ്രശസ്ത പുരാവസ്തു സ്ഥലവും ടൂറിസ്റ്റ് കേന്ദ്രവുമായ അൽഉലയിൽ ആരംഭിക്കുന്ന ട്രെയിൻ സർവിസിന് വേണ്ടിയുള്ള ട്രാക്ക്, ബോഗി എന്നിവ രൂപകൽപന ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു.
അൽഉല ഗവർണറേറ്റ് റോയൽ കമീഷനും പൊതുഗതാഗത നിർമാണരംഗത്തെ പ്രമുഖരായ സിസ്ട്ര ഗ്രൂപ്പും തമ്മിലാണ് കരാർ. അൽഉലയിലെ നിരവധി ചരിത്രസ്ഥലങ്ങളും ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതാണ് അൽഉല ട്രെയിൻ പദ്ധതി.
അൽഉല ഗവർണറേറ്റിലെ ചരിത്രപരവും സാംസ്കാരികവുമായ പ്രകൃതി-പരിസ്ഥിതിയോട് ഇണങ്ങുന്ന വിധത്തിലാണ് റെയിൽവേ ട്രാക്കുകളുടെയും ട്രെയിനുകളുടെയും രൂപകൽപന. അൽഉല ഗവർണറേറ്റിൽ സുസ്ഥിരവും സമഗ്രവുമായ വികസനം കൈവരിക്കുന്നതിനുള്ള ചട്ടക്കൂടിലെ ഒരു സുപ്രധാന ചുവടുവെപ്പായിരിക്കും അൽഉല ട്രെയിനെന്ന് റോയൽ കമീഷൻ ഓപറേഷൻസ് വിഭാഗം മേധാവി മുഅ്തസ് ബിൻ അബ്ദുൽ അസീസ് കുർദി പറഞ്ഞു. പരിസ്ഥിതിയെ സ്വാധീനിക്കുന്നതും അൽഉല ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങൾക്കിടയിൽ എല്ലാവർക്കും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ പൊതുഗതാഗതത്തിന്റെ ഒരു സംയോജിത ശൃംഖലയുടെ ഭാഗമായിരിക്കും ട്രെയിൻ ട്രാക്കുകൾ.
ടൂറിസ്റ്റുകൾക്ക് അതുല്യമായ വിനോദസഞ്ചാരവും സേവന അനുഭവവും പ്രദാനം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കുർദി പറഞ്ഞു. ആദ്യ ഘട്ടത്തിന്റെ രൂപരേഖ 2023ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിൻ പദ്ധതിയെ നിരവധി ട്രാക്കുകളായി വിഭജിച്ചാണ് നടപ്പാക്കുക.
വടക്കൻ 'ചുവപ്പ്' പാത ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് പ്രദേശങ്ങളെയും പുരാവസ്തു കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതായിരിക്കും. പ്രധാനപ്പെട്ട വിവിധ സ്ഥലങ്ങൾക്കിടയിൽ എളുപ്പത്തിലും സൗകര്യപ്രദമായും സഞ്ചാരികൾക്ക് എത്താൻ ഇത് സഹായിക്കും. ര
ണ്ടാംഘട്ടം അൽഉല ഗവർണറേറ്റിന്റെ തെക്ക് വരെ നീളുന്നതാണ്. കൂടാതെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന 33 കിലോമീറ്റർ നീളമുള്ള അധിക ട്രാക്കുമുണ്ടാകും.
കാൽനടയാത്രക്കാർക്കും സൈക്കിളുകളും ഇ-ബൈക്കുകളും ഓടിക്കുന്നവർക്കും വേഗത്തിലെത്താൻ സാധിക്കും വിധത്തിലായിരിക്കും ട്രാക്കുകൾ ഒരുക്കുകയെന്നും ഓപറേഷൻ വിഭാഗം മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.