ജിദ്ദ: പ്രകൃതിവാതകത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ചരക്കുകപ്പൽ കിഴക്കൻ സൗദിയിലെത്തി. ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്താണ് പൂർണമായും പരിസ്ഥിതി സൗഹൃദ ദ്രവീകൃത പ്രകൃതിവാതകമായ ലിക്വിഫൈഡ് നാച്വറൽ ഗ്യാസ് (എൽ.എൻ.ജി) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ കണ്ടെയ്നർ കപ്പലിനെ സ്വീകരിച്ചത്. സൗദിയുടെ കിഴക്കൻ മേഖലയിലെ തുറമുഖങ്ങളിലെത്തുന്ന ഇത്തരത്തിലുള്ള ആദ്യ കപ്പലാണിത്.
കപ്പലിന് 366 മീറ്റർ നീളവും 51 മീറ്റർ വീതിയും 16 മീറ്റർ ആഴവും 15,000ത്തിലധികം കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുമുണ്ട്. 2022ലാണ് കപ്പൽ സർവിസിൽ പ്രവേശിച്ചതെന്നും ഫ്രഞ്ച് ഷിപ്പിങ് ലൈൻ സി.എം.എ സി.ജി.എമ്മിനു കീഴിലാണെന്നും ജനറൽ പോർട്ട് അതോറിറ്റി അറിയിച്ചു. ഇത്തരത്തിലുള്ള കപ്പൽ സ്വീകരിക്കാനുള്ള സൗദി തുറമുഖങ്ങളുടെ ഉയർന്ന സന്നദ്ധത തെളിയിക്കുന്നതുകൂടിയാണിത്. പ്രമുഖ ലോജിസ്റ്റിക് കേന്ദ്രമായും മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രമായും സൗദിയുടെ സ്ഥാനം ഇത് വർധിപ്പിക്കുന്നു.
ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തിന്റെ മത്സരശേഷി വർധിപ്പിക്കുന്നുവെന്നും പോർട്ട് അതോറിറ്റി പറഞ്ഞു. 2030ഓടെ കാർബൺ പുറന്തള്ളൽ പ്രതിവർഷം 27.8 കോടി ടൺ കുറക്കാൻ ശ്രമിക്കുന്ന സൗദി ഗ്രീൻ ഇനിഷ്യേറ്റിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഇത്തരത്തിലുള്ള കപ്പൽ സ്വീകരിക്കുന്നത്. സൗദി ഗ്രീൻ ഇനിഷ്യേറ്റിവിനുള്ള പ്രോത്സാഹനംകൂടിയാണിതെന്നും പോർട്ട് അതോറിറ്റി പറഞ്ഞു.
ഫ്രഞ്ച് ഷിപ്പിങ് ലൈനിന്റെ സി.എം.എ സി.ജി.എമ്മിന്റെ ജാക് സആദ എന്ന ഒരു കപ്പൽ 2021ൽ ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് എത്തിയിരുന്നു. പൂർണമായും പരിസ്ഥിതിസൗഹൃദ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തേതും വലുതുമായ കണ്ടെയ്നർ കപ്പലായിരുന്നു അത്. 400 മീറ്റർ നീളവും 61 മീറ്റർ വീതിയും 23,000 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയും ആ കപ്പലിനുണ്ട്. സൗദി അറേബ്യയിലേക്കുള്ള ആദ്യ സന്ദർശനമായിരുന്നു അത്. നിർമാണം പൂർത്തിയാക്കി 2020 സെപ്റ്റംബറിലാണ് ആ കപ്പൽ സർവിസിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.