ജിദ്ദ: മക്ക ഹറമിൽ തീർഥാടകർക്കും സന്ദർശകർക്കും ചൂടിൽനിന്ന് ആശ്വാസം നൽകാൻ ഒരുക്കിയത് ലോകത്തെ വലിയ കൂളിങ് പ്ലാൻറ്. ഹറമിനുള്ളിലെ വായു ശുദ്ധീകരിച്ച് തണുപ്പേകുന്നതിന് നൂതനസാങ്കേതിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന പ്ലാൻറ് സജ്ജീകരിച്ചു. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുമുക്തമാക്കുന്ന ഹറമിനകത്തെ വായു ശുദ്ധീകരിച്ച് ദിവസം ഒമ്പത് തവണ ഹറമിലുടനീളം പ്രസരിപ്പിക്കും. പ്രത്യേക എയർകണ്ടീഷനറുകൾ വഴിയാണ് ഹറമിലൂടനീളം തണുത്ത വായു വിതരണം.
മൂന്ന് ഘട്ടങ്ങളിലാണ് വായുശുദ്ധീകരണ പ്രക്രിയ. ആദ്യം ഹറമിന്റെ മേൽക്കൂരയിൽനിന്ന് ഫാനുകൾ ഉപയോഗിച്ച് പ്രകൃതിദത്ത വായു വലിച്ചെടുക്കുന്നു. ശേഷം ഫിൽട്ടറുകളിലൂടെ കടത്തിവിട്ട് ശുദ്ധീകരിക്കുന്നു.
പിന്നീടത് റഫ്രിജറേഷൻ യൂനിറ്റുകളിലെത്തുന്നു. ശാമിയ, അജിയാദ് ഭാഗത്തുനിന്ന് ഹറമിലേക്ക് പമ്പുകളിലൂടെ എത്തിക്കുന്ന വെള്ളമുപയോഗിച്ച് തണുപ്പിക്കുന്നു. ഇത് ആരംഭിക്കുന്നതിനുമുമ്പ് മറ്റ് മൂന്ന് ഫിൽട്ടറുകളിലൂടെയും വായു ശുദ്ധീകരിക്കുന്നു. പുറത്തെ അന്തരീക്ഷം ശീതീകരിക്കുന്നതിന് 250 സ്പ്രേ ഫാനും ഒരുക്കിയിട്ടുണ്ട്. നാല് മീറ്റർ ഉയരത്തിൽ സ്ഥാപിച്ച ഫാനുകൾ നമസ്കാരവേളയിലും ആളുകൾ നിറയുമ്പോഴും ചൂടു കൂടുമ്പോഴും പ്രവർത്തിപ്പിക്കും.
ലോകത്തെ ഏറ്റവും വലിയ ശീതീകരണ പ്ലാൻറുകളാണ് ഹറമിലേതെന്ന് ഓപറഷേൻ ആൻഡ് മെയിൻറനൻസ് മേധാവി എൻജി. ആമിർ ലുഖ്മാനി പറഞ്ഞു. രണ്ട് പ്ലാൻറുള്ളതിൽ ആദ്യത്തേത് 35,300 ടണ്ണും രണ്ടാമത്തേത് 120,000 ടണ്ണും ഉൽപാദനശേഷിയുള്ളതാണ്.
വൈകാതെതന്നെ ഹറമിന്റെ അനുബന്ധ കെട്ടിടങ്ങളുടെ എല്ലാവശങ്ങളും ശീതീകരിക്കാൻ ഇത് ഉപയോഗിക്കും. ഒരു സ്റ്റേഷൻ തകരാറിലായാൽ നിർദിഷ്ട താപനില നിലനിർത്താനും ഹറമിനുള്ളിൽ വിതരണം ചെയ്യുന്ന വായുവിന്റെ ശുദ്ധി ഉറപ്പാക്കാനും പ്രധാന സ്റ്റേഷനുകൾക്ക് അടുത്ത് ബാക്കപ് കൂളിങ് സ്റ്റേഷൻ ഒരുക്കിയിട്ടുണ്ട്.
വായുശുദ്ധീകരണ ഫിൽട്ടറുകൾ വൃത്തിയാക്കുന്നതിന് തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമുള്ളപ്പോൾ മാറ്റിസ്ഥാപിക്കും. ഉയർന്നയോഗ്യതയുള്ള എൻജിനീയറിങ്, ടെക്നിക്കൽ കേഡറുകളെയാണ് മേൽനോട്ടത്തിനും റിപ്പയറിങ്ങിനും നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.