മക്ക ഹറമിൽ നടന്ന ജുമുഅ നമസ്കാരം
ജിദ്ദ: മക്ക, മദീന ഹറമുകളിലും അതിന്റെ മുറ്റങ്ങളിലും ആരോഗ്യ മുൻകരുതൽ നിരീക്ഷണം ശക്തമാക്കി. ഒമിക്രോണിനെ പ്രതിരോധിക്കാൻ രാജ്യത്തെ എല്ലായിസടങ്ങളിലും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കിയതിനെ തുടർന്നാണിത്. വ്യാഴാഴ്ച മുതൽ ഹറമുകളിൽ നമസ്കാരങ്ങൾ പൂർണമായും സാമൂഹിക അകലം പാലിച്ചാണ് നടന്നത്. ആരോഗ്യ മുൻകരുതൽ നിരീക്ഷണവും ശക്തമാക്കിയിരുന്നു. നമസ്കരിക്കാൻ ആൾക്കാർ നിൽക്കുന്ന വരികൾക്കിടയിൽ സ്റ്റിക്കറുകൾ പതിക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കണമെന്ന് തീരുമാനം വീണ്ടും വന്നശേഷമുള്ള ആദ്യ ജുമുഅ നമസ്കാരവും കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചാണ് നടന്നത്. ജുമുഅക്ക് കൂടുതലാളുകളെത്തുന്നതിനാൽ വേണ്ട ഒരുക്കങ്ങൾ ഇരുഹറം കാര്യാലയം വ്യാഴാഴ്ച രാത്രിയോടെ പൂർത്തിയാക്കിയിരുന്നു. ത്വവാഫിന് കൂടുതൽ പാതകൾ ഒരുക്കി. ആരോഗ്യ മുൻകരുതൽ നിരീക്ഷിക്കാനും ശുചീകരണ, അണുമുക്തമാക്കൽ ജോലികൾക്ക് കുടുതൽ പേരെ നിയോഗിക്കുകയും ചെയ്തിരുന്നു.
മക്ക ഹറമിൽ ശാരിരിക അകലം പാലിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളം പൂർത്തിയാക്കിയിരുന്നതായി വക്താവ് ഹാനി ഹൈദർ പറഞ്ഞു. ആരോഗ്യ സുരക്ഷക്കായി ഹറമിനകത്തും മുറ്റങ്ങളിലും സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. തീർഥാടകരുടെ സഞ്ചാരം നിരീക്ഷിക്കുകയും അവർ തമ്മിലുള്ള അകലം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. മത്വാഫിലെ പാതകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ഉംറ തീർഥാടകർ അല്ലാത്തവർക്ക് ഒന്നാം നിലയിൽ നമസ്കരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കിങ് ഫഹദ് ഹറം വികസന ഭാഗം പൂർണ ശേഷിയിൽ തുറന്നു കൊടുത്തിട്ടുണ്ട്. ഫീൽഡ് ടീമുകൾ മുഴുസമയ സേവനത്തിനായുണ്ട്.
മക്ക ഹറമും മുറ്റങ്ങളും ദിവസവും 10 തവണ അണുവിമുക്തമാക്കുന്നു. ഏകദേശം 34,000 ലിറ്റർ സ്‌റ്റെറിലൈസറുകൾ ഉപയോഗിച്ചാണ് എല്ലാ പ്രതലങ്ങളും തറകളും പരവതാനികളും അണുവിമുക്തമാക്കുന്നത്. കൈകൾ അണുവിമുക്തമാക്കാൻ 500 ഓട്ടോമാറ്റിക് ഉപകരണങ്ങളുണ്ട്. 20 ബയോകെയർ ഉപകരണങ്ങൾ, 11 സ്മാർട്ട് അണുനശീകരണ റോബോട്ടുകൾ, 600 ഇലക്ട്രോണിക്, മാനുവൽ സ്റ്റെറിലൈസേഷൻ പമ്പുകൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
കർശമനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിലാണ് മസ്ജിദുന്നബവിയിലും ജുമുഅ നമസ്കാരം നടന്നത്. മസ്ജിദുന്നബവിയിൽ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് മസ്ജിദുന്നവബി കാര്യാലയം വ്യക്തമാക്കി. വിവിധ സർക്കാർ ഏജൻസികളുമായും മസ്ജിദുന്നബവിയിലെ സുരക്ഷാ, ആരോഗ്യ വകുപ്പുകളുമായും ഏകോപിച്ചാണ് ആരോഗ്യ മുൻകരുതൽ നടപ്പാക്കിയിരിക്കുന്നത്. മസ്ജിദുന്നബവിയിലെത്തുന്നവർ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക തുടങ്ങിയ എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും മസ്ജിദുന്നബവി കാര്യാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.