ജിദ്ദ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശക വിസ എന്നിവയുടെ കാലാവധി സൗജന്യമായി പുതുക്കാനുള്ള ആനുകൂല്യം ഇന്ത്യക്കാർക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത. കാലാവധി സ്വമേധയാ മാർച്ച് 31 വരെ പുതുക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരം ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ഈ ആനുകൂല്യം ഇന്ത്യയിൽ നിന്നുള്ളവർക്കും ലഭിക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് ജവാസത്തിൽ നിന്നുള്ള മറുപടി.
നേരത്തെയുള്ള ഉത്തരവിനെ തുടർന്ന് ജനുവരി 31 വരെ രേഖകൾ സൗജന്യമായി പുതുക്കി നൽകുകയും ഇതിന്റെ ആനുകൂല്യം ഇന്ത്യക്കാർക്കുൾപ്പെടെ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതുതായി ഇതുസംബന്ധമായ സംശയം ചോദിച്ചവർക്കുള്ള മറുപടിയിൽ ഇന്ത്യ, പാകിസ്താൻ തുടങ്ങി നേരത്തെ ലിസ്റ്റിൽ ഉണ്ടായിരുന്ന രാജ്യങ്ങൾ ജവാസാത്ത് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി ആനുകൂല്യം ലഭിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. പുതിയ ലിസ്റ്റ് പ്രകാരം തുർക്കി, ലബനാൻ, എത്യോപ്യ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ, മൊസാംബിക്, ബോത്സ്വാന, ലിസോത്തോ, ഇസ്വതീനി, മലാവി, സാംബിയ, മഡഗാസ്‌കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, യുണൈറ്റഡ് കോമോറോസ്, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ രേഖകൾ മാത്രമേ പുതുക്കി നൽകൂവെന്നാണ് ജവാസാത്ത് മറുപടി.
നിരവധി പ്രവാസികളാണ് പല കാരണങ്ങളാൽ ഇനിയും സൗദിയിലേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്നത്. ഇവർക്ക് ഏറെ നിരാശ നൽകുന്നതാണ് ജവാസാത്തിൽ നിന്നുള്ള പുതിയ മറുപടി. എങ്കിലും ഇവരുടെ രേഖകൾ പുതുങ്ങുമോ എന്ന കാര്യം വരും ദിവങ്ങളിൽ അറിയാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.