ജിദ്ദ: ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തുന്ന തീർഥാടകരെ സർവസജ്ജമായി വരവേൽക്കുന്ന ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനൽ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ സന്ദർശിച്ചു. ഹജ്ജ് തീർഥാടകർക്ക് ടെർമിനലിനകത്ത് ഒരുക്കിയ സേവനങ്ങൾ അദ്ദേഹം പരിശോധിച്ച് വിലയിരുത്തി. ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽ ജാസർ, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബിഅ, സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് അൽ ദുവൈലെജ്, പാസ്പോർട്ട് ഡയറക്ടർ ജനറൽ ലെഫ്റ്റനൻറ് ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്യ, പൊതു സുരക്ഷാമേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അബ്ദുല്ല അൽബസാമി, ജിദ്ദ എയർപോർട്ട് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ എൻജി. റാഇദ് ബിൻ ഇബ്രാഹീം അൽ മുദൈഹിം, എയർപോർട്ട് ഹോൾഡിങ് കമ്പനി സി.ഇ.ഒ എൻജി. മുഹമ്മദ് അൽമുവക്ലി തുടങ്ങിയവർ ഗവർണറെ അനുഗമിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഗവർണർക്ക് വിശദീകരിച്ചുകൊടുത്തു. ശേഷം മക്ക ഗവർണറുടെ അധ്യക്ഷതയിൽ ഹജ്ജ് കേന്ദ്ര കമ്മിറ്റി യോഗംചേരുകയും ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ ചർച്ചചെയ്യുകയും ചെയ്തു. 14 ഹാളുകളാണ് ഹജ്ജ് തീർഥാടകരെ സ്വീകരിക്കാൻ ടെർമിനലിനകത്ത് ഒരുക്കിയിരിക്കുന്നത്. യാത്രാനടപടികൾക്ക് 166ഉം പാസ്പോർട്ട് നടപടികൾക്ക് 210ഉം കൗണ്ടറുകളുണ്ട്.
18 കവാടങ്ങൾ, 10 ലഗേജ് ബെൽറ്റുകൾ, ഒരു ഫസ്റ്റ് ക്ലാസ് ലോഞ്ച്, 116 ബസുകൾക്കും ഒരേ സമയം 26 വിമാനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം എന്നിവ ഹജ്ജ് ടെർമിനലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.