ജിദ്ദ: സി.പി.എമ്മിന്റെ ആറാമത് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബിയെ അഭിനന്ദിക്കുന്നതായി ജിദ്ദ നവോദയ കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി. നിരവധി തവണ ജയില്‍വാസവും അടിയന്തരാവസ്ഥ കാലത്ത് പൊലീസ് പീഡനങ്ങളും സഹിച്ചു വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന എം.എ. ബേബിക്ക് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നിഷ്പ്രയാസം മുന്നോട്ടുനയിക്കാന്‍ കഴിയുമെന്നും പാര്‍ട്ടിയുടെ കരുത്തു വർധിപ്പിക്കാനും ഇടതുപക്ഷ ഐക്യം ഇന്ത്യയില്‍ ഊട്ടിയുറപ്പിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്നും കേന്ദ്രകമ്മിറ്റി ആശംസിച്ചു.
രാജ്യത്ത് നവ വര്‍ഗീയ ഫാഷിസം ശക്തിപ്പെടുന്ന ഈ കാലത്ത്, ഇതിനെ അഭിമുഖീകരിക്കാന്‍ വളരെ വ്യക്തമായ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായ സി.പി.എമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറി പദവിയില്‍ എം.എ. ബേബി എത്തുമ്പോൾ തെളിയുന്നത് കേരളത്തിന്റെ സാർവദേശീയതയുടെയും സാംസ്കാരികതയുടെയും മുഖമാണ്. ലോക കമ്യൂണിസ്റ്റ് നേതാക്കളുമായി ബന്ധം പുലർത്തുന്ന എം.എ. ബേബി, കമ്യൂണിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ച് കേരളത്തിന്റെ ആതിഥ്യമര്യാദയും സ്നേഹവായ്പും അവരെ അറിയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.