ജിദ്ദ: 2022 മേയ് ആദ്യത്തിൽ ആരംഭിക്കുന്ന ജിദ്ദ സീസൺ പരിപാടികൾ രണ്ടു മാസം തുടരുമെന്ന് ജിദ്ദ സീസൺ 2022 മാനേജ്മെൻറ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പത് പ്രധാന സ്ഥലങ്ങളിലായി 2800 പരിപാടി ഉണ്ടാകും. പ്രവിശ്യയുടെ ചരിത്ര, സാംസ്കാരിക പൈതൃകം, വൈവിധ്യം, അതുല്യമായ സമുദ്ര സ്വത്വം എന്നിവയിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പരിപാടികളാണ് ഒരുക്കുക.ജിദ്ദയെ മേഖലയിലെ സ്ഥിരം വിനോദസഞ്ചാര കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാനപ്പെട്ട ദേശീയ പരിപാടികളിലൊന്നാണ് ജിദ്ദ സീസൺ രണ്ടാം പതിപ്പെന്ന് കമ്യൂണിക്കേഷൻ ആൻഡ് മാർക്കറ്റിങ് വിഭാഗം എക്സി. ഡയറക്ടർ ഖസൂറ അൽ ഖതീബ് പറഞ്ഞു. വിനോദ വ്യവസായത്തിൽ രാജ്യത്തിന്റെ സ്ഥാനം സ്ഥിരീകരിക്കുന്നതായിരിക്കും പരിപാടി.
വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനാകും. നാല് അന്താരാഷ്ട്ര പ്രദർശനം, ഏഴ് അറബ് നാടകം, രണ്ട് അന്താരാഷ്ട്ര നാടകം, 20 അറബ് സംഗീതക്കച്ചേരി, മൂന്ന് അന്താരാഷ്ട്ര കച്ചേരി, 60 ലധികം വിനോദ ഗെയിം, 60 വെടിക്കെട്ട് എന്നിവക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ജിദ്ദ യാഖൂത് ക്ലബിൽ ജിദ്ദ ഗവർണർ ഇൻചാർജ് അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവിയും നിരവധി ഉദ്യോഗസ്ഥരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ജിദ്ദ: പരിപാടി ഏരിയകളുടെ ബാഹുല്യം, വൈവിധ്യം, പ്രവേശന സൗകര്യം എന്നിവയിലൂടെ എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും നിവാസികൾക്കും സന്തോഷത്തിന്റെയും വിനോദത്തിന്റെയും ആഗോള സീസണാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ജിദ്ദ സീസൺ ഡയറക്ടർ ജനറൽ നവാഫ് കുംസാനി പറഞ്ഞു. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് ജിദ്ദ സീസൺ 2022ന്റെ ഇവൻറുകൾ പ്രഖ്യാപിക്കുന്നത് കുടുംബങ്ങൾക്കും സന്ദർശകർക്കും പങ്കെടുക്കാനും നേരത്തെ പ്ലാൻ ചെയ്യാനും എളുപ്പമാകും. യുവാക്കൾക്കും യുവതികൾക്കും നിരവധി തൊഴിലവസരം പ്രദാനം ചെയ്യും. രാജ്യത്തെ വിനോദ വ്യവസായത്തിൽ അവരുടെ പങ്കും പങ്കാളിത്തവും വർധിപ്പിക്കും. ജിദ്ദ ആർട്ട് പ്രൊമെനേഡ്, ജിദ്ദ ബിയർ, ജിദ്ദ ജംഗിൾ, ജിദ്ദ യാഖൂത് ക്ലബ്, ജിദ്ദ സൂപ്പർഡോം, പ്രിൻസ് മാജിദ് പാർക്ക്, സിറ്റി വാക്ക്, ജിദ്ദ അൽബലദ് എന്നിവിടങ്ങളിലാണ് പ്രധാന വേദി. വിദ്യാഭ്യാസ, വിനോദ പ്രവർത്തനങ്ങൾ, പൊതു ബസാർ, കിഡ്സ് ഏരിയ, തിയറ്റർ, കലാപ്രകടനങ്ങൾ, അറബ് സംഗീതക്കച്ചേരികൾ, അന്താരാഷ്ട്ര പ്രദർശനങ്ങൾ, ശാസ്ത്രോത്സവം, ലൈവ് ഷോകൾ, സംവേദനാത്മക വെള്ളച്ചാട്ടം, സിനിമ പ്രദർശനങ്ങൾക്കായി വലിയ എൽ.ഇ.ഡി സ്ക്രീൻ, ബലൂൺ അനുഭവം, ഒമ്പത് അനിമേഷൻ ഗ്രാമം, 40 ലധികം വിനോദ ഗെയിമുകൾ, ചെങ്കടലിലെ വലിയ മൊബൈൽ അമ്യൂസ്മെൻറ് പാർക്ക്, ഏഴ് വൈവിധ്യമാർന്ന അന്താരാഷ്ട്ര അനുഭവങ്ങൾ, അപൂർവ പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദർശനം തുടങ്ങിയവ 60 ദിവസത്തെ പരിപാടികളുണ്ടാകും. തുടർച്ചയായി മൂന്ന് ദിവസമാണ്സീസണിന്റെ ഉദ്ഘാടന ചടങ്ങ്. ഈ സമയത്ത് ദിവസേന കരിമരുന്ന് പ്രകടനങ്ങളുണ്ടാകുമെന്നും ജിദ്ദ സീസൺ ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.