ജിദ്ദ: അഞ്ചു പതിറ്റാണ്ടായി മാപ്പിളപ്പാട്ട് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകൻ ഫിറോസ് ബാബുവിന് കേരള മാപ്പിളകല അക്കാദമി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. ‘നേശം 2024’ എന്ന പരിപാടി സീതി കൊളക്കാടൻ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് കെ.എൻ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.
മാപ്പിളപ്പാട്ടും മാപ്പിള കലകളും ആൽബം പാട്ടിന്റെ വരവോടെ തകർന്നടിഞ്ഞുകൊണ്ടിരുന്ന സമയത്ത് അവയെ എല്ലാം അതിന്റെ തന്മയത്വത്തോടെ നിലനിർത്തികൊണ്ടുപോകാനാണ് അറിവിന്റെ എൻസൈക്ലോപീഡിയയായ പി.എച്ച്. അബ്ദുല്ലയുടെ നേതൃത്വത്തിൽ കേരള മാപ്പിളകല അക്കാദമിക്ക് തുടക്കം കുറിച്ചതെന്ന് സ്വീകരണ പരിപാടിയിൽ സംസാരിക്കവെ ഫിറോസ് ബാബു പറഞ്ഞു.
കേരളത്തിലെ പരമാവധി മാപ്പിള കലാകാരന്മാരെയും കലാസ്വാദകരെയും സംഘാടകരെയും ഒരുമിച്ച് കൂട്ടിയാണ് ഇങ്ങനെയൊരു ഉദ്യമത്തിന് അദ്ദേഹം തുനിഞ്ഞതെന്നും ഇന്ന് അക്കാദമി കേരളത്തിലും പുറത്തുമായി നിരവധി ചാപ്റ്ററുകളായി പ്രവർത്തനരംഗത്ത് സജീവമാണെന്നും ഫിറോസ് ബാബു വ്യക്തമാക്കി.
അബ്ദുല്ല മുക്കണ്ണി, ഇല്യാസ് കല്ലിങ്ങൽ, മൻസൂർ ഫറോക്ക്, റഹ്മത്തലി തുറക്കൽ, അബ്ദുറഹ്മാൻ മാവൂർ എന്നിവർ സംസാരിച്ചു. ജമാൽ പാഷ, റഹീം കാക്കൂർ, മുംതാസ് അബ്ദുറഹ്മാൻ, ബീഗം ഖദീജ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കേരള മാപ്പിളകല അക്കാദമി ജിദ്ദ ചാപ്റ്ററിന്റെ ഉപഹാരം ഫിറോസ് ബാബുവിന് ഭാരവാഹികൾ കൈമാറി. ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായ് സ്വാഗതവും ട്രഷറർ ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.