കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനെ റിയാദ് വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ സ്വീകരിക്കുന്നു
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവെക്കുന്നതടക്കമുള്ള വിവിധ ദൗത്യങ്ങളുമായി ഇന്ത്യൻ പാർലമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു റിയാദിലെത്തി. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. അഞ്ച് ദിവസം നീളുന്ന സന്ദർശനത്തിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. തിങ്കളാഴ്ച സൗദി ഹജ്ജ് വകുപ്പ് മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയുമായി കൂടിക്കാഴ്ച നടത്തി ഈ വർഷത്തെ ഇന്ത്യ-സൗദി ഹജ്ജ് കരാറിൽ ഒപ്പുവെക്കും.
ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1,75,025 തീർഥാടകരായി നേരത്തേ നിശ്ചയിച്ചിട്ടുണ്ട്. 10,000 അധിക ക്വോട്ട കൂടി സർക്കാർ തേടുന്നുണ്ട്. ഈ വർഷം അനുവദിക്കുന്ന ആകെ ക്വോട്ടയിൽ 70 ശതമാനം ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമായി വീതിക്കും. കഴിഞ്ഞ വർഷം ഇത് 80:20 എന്ന അനുപാതത്തിലായിരുന്നു.
സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ ജാസറുമായും മന്ത്രി കിരൺ റിജിജു കൂടിക്കാഴ്ച നടത്തും. ഇന്ത്യക്കാർക്കുള്ള ഹജ്ജ് വിമാന സർവിസുകളെക്കുറിച്ചും തീർഥാടനവുമായി ബന്ധപ്പെട്ട ബസ്, ട്രെയിൻ സർവിസുകളെക്കുറിച്ചും അദ്ദേഹവുമായി ചർച്ച നടത്തും. ഇന്ത്യൻ തീർഥാടകരെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെർമിനലിൽ ഒരുക്കുന്ന ഹജ്ജ് മിഷൻ ഓഫിസ് അടക്കമുള്ള സൗകര്യങ്ങൾ സന്ദർശിക്കും.
ജിദ്ദ വിമാനത്താവളത്തിൽനിന്നും മക്കയിലേക്ക് ഇന്ത്യൻ തീർഥാടകർക്കുള്ള ഹറമൈൻ ട്രെയിൻ സർവിസ് ഉപയോഗപ്പെടുത്തുന്ന കാര്യങ്ങളും മന്ത്രി പരിശോധിക്കും.
മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ അമീർ ഖാലിദ് അൽഫൈസൽ, മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ എന്നിവരെയും മന്ത്രി കിരൺ റിജിജു സന്ദർശിക്കും. മദീനയിൽ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്ലതൈൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.