റിയാദ്: നോർക റൂട്ട്സ് ഉദ്യോഗസ്ഥ സംഘം റിയാദിൽ മലയാളി സാമൂഹിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സൗദി ആരോഗ്യമന്ത്രാലയവുമായി റിക്രൂട്ട്മെൻറ് കരാർ ഒപ്പിടാൻ എത്തിയ സി.ഇ.ഒ ഡോ. കെ.എൻ രാഘവനും ജനറൽ മാനേജർ ബി. ഗോപകുമാരൻ നായരുമാണ് വിവിധ സംഘടനാപ്രതിനിധികളുടെ യോഗത്തെ അഭിസംബോധന ചെയ്തത്. വിവിധ പ്രവാസി വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാനും പ്രശ്നപരിഹാരമായി ഒരു പ്രവാസി നയം രൂപവത്കരിക്കുന്നതിന് ആവശ്യമായ വിവരശേഖരണത്തിനും വേണ്ടിയാണ് യോഗം ചേർന്നത്. വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ചാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നതെന്ന് ഡോ. കെ.എൻ രാഘവൻ പറഞ്ഞു. പ്രവാസി സംഘടനകൾ നാട്ടിലെത്തിക്കുന്ന മൃതദേഹത്തിെൻറ ചെലവ് മടക്കി കൊടുക്കുന്നതിനുളള നിർദേശം സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് നാടുകളിൽ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരുമാണ് മുൻകൈയെടുക്കാറ്. ഇതിന് ഭീമമായ പണച്ചെലവുമുണ്ടാകും. പല രാജ്യങ്ങളിലും തൊഴിലുടമ മൃതദേഹം തൊഴിലാളികളുടെ നാട്ടിലെത്തിക്കണമെന്ന് വ്യവസ്ഥ ഉണ്ടെങ്കിലും പല കാരണങ്ങളാൽ ഇത് നടപ്പാകാത്ത സാഹചര്യം ഉണ്ട്. ഇത് പരിഗണിച്ചാണ് സംഘടനകൾ മൃതദേഹംനാട്ടിലെത്തിക്കുന്ന സന്ദർഭങ്ങളിൽ ചെലവഴിക്കുന്ന തുക റീ ഇമ്പേഴ്സമെൻറ് നടത്തുന്നത് സർക്കാർ പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർക റൂട്ട്സിൽ രജിസ്റ്റർ ചെയ്യുന്ന സംഘടനകളുടെ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡിന് ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ മലസിലെ അൽമാസ് ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി സംഘടനകളുടെ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. പ്രവാസി പുനരധിവാസം, പ്രവാസി ക്ഷേമം എന്നിവ സംബന്ധിച്ച നിർദേശങ്ങളും വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനങ്ങളും നോർക സംഘത്തിന് നൽകി. വിവിധ പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്തു. ശിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു. എൻ.ആർ.കെ ഫോറം ജനറൽ കൺവീനർ ബാലചന്ദ്രൻ ചർച്ച തുടങ്ങിവെച്ചു. മലയാളി സമൂഹത്തിെൻറ ഉപഹാരം ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ ഷഹിം മുഹമ്മദ് ഡോ. കെ.എൻ രാഘവന് കൈമാറി. ജനറൽ മാനേജർ ബി. ഗോപകുമാരൻ നായരെ ഇസ്മാഇൗൽ എരുമേലി ബൊക്കെ നൽകി സ്വീകരിച്ചു. ഷംനാദ് കരുനാഗപ്പളളി സ്വാഗതവും സ്റ്റാൻലി ജോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.