മക്ക: റമദാൻ 27ാം രാവിന്റെ പുണ്യംതേടി ഭക്തലക്ഷങ്ങൾ ഒഴുകിയെത്തിയപ്പോൾ ഇരുഹറമും പ്രാർഥനാനിർഭരം. സ്വദേശികളും വിദേശികളുമായി ലക്ഷങ്ങളാണ് ബുധനാഴ്ച രാത്രിയിൽ മക്ക, മദീന ഹറമുകളിലെത്തിയത്.
രാവിലെ മുതൽ മക്കയിലേക്ക് തീർഥാടകരുടെ ഒഴുക്കായിരുന്നു. നമസ്കാരവേളയിൽ മസ്ജിദുൽ ഹറാമിന്‍റെ മുഴുവൻ നിലകളും മുറ്റവും നിറഞ്ഞുകവിഞ്ഞു. പാപമോചനം തേടിയും ഖുർആൻ പാരായണം ചെയ്തും നേരം പുലരുവോളം ആളുകൾ ഹറമിൽ കഴിച്ചുകൂട്ടി. തീർഥാടകർക്കും മക്കനിവാസികൾക്കും പുറമെ പരിസരപ്രദേശങ്ങളിൽനിന്നും രാജ്യത്തെ വിവിധ മേഖലകളിൽനിന്നുമെത്തിയ ലക്ഷങ്ങളാണ് ഹറമിൽ 27ാം രാവിന് സാക്ഷിയായത്.
വർധിച്ച തിരക്ക് കണക്കിലെടുത്ത് സുരക്ഷവിഭാഗവും ഇരുഹറം കാര്യാലയവും വേണ്ട ഒരുക്കം പൂർത്തിയാക്കിയിരുന്നു. ശുചീകരണ, അണുമുക്തമാക്കൽ ജോലികൾക്കും സംസം വിതരണത്തിനും കൂടുതൽ ആളുകളെ നിയോഗിച്ചു. മുഴുവൻ കവാടങ്ങളും തുറന്നിട്ടു. തിരക്കൊഴിവാക്കാൻ പോക്കുവരവുകൾക്ക് പ്രത്യേക പാതകളും കവാടങ്ങളും ഒരുക്കി. ക്രൗഡ് മാനേജ്മെൻറിന് കീഴിൽ 400 പേരെ നിയോഗിച്ച് സുരക്ഷനിരീക്ഷണത്തിനും ട്രാഫിക് നിയന്ത്രണത്തിനും കൂടുതൽ പേർ രംഗത്തുണ്ടായിരുന്നു. ആരോഗ്യനിരീക്ഷണത്തിന് മക്ക ആരോഗ്യ കാര്യാലയത്തിനു കീഴിൽ പ്രത്യേക സംഘങ്ങളെ ഹറമിനകത്തും മുറ്റത്തും നിയോഗിച്ചു. ഏത് അടിയന്തരഘട്ടം നേരിടാനും സിവിൽ ഡിഫൻസും നിലയുറപ്പിച്ചിരുന്നു.
ഹറം പരിസരത്തെ മുഴുവൻസമയ ശുചീകരണത്തിനും അവശിഷ്ടങ്ങൾ നീക്കാനും മുനിസിപ്പാലിറ്റിയും കൂടുതൽ തൊഴിലാളികളെ രംഗത്തിറക്കി. മഗ്രിബ് നമസ്കാരശേഷം മക്ക ഹറമിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വിശ്വാസികളെ അഭിസംബോധന ചെയ്തു.
27ാം രാവിൽ ഹറമിലെത്തിയ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. എല്ലാവരും ജീവനക്കാരുമായി സഹകരിക്കണം. വിനയവും കാരുണ്യവും കാണിക്കണമെന്നും തിക്കും തിരക്കുമൊഴിവാക്കണമെന്നും ഇരുഹറം കാര്യാലയ മേധാവി ആവശ്യപ്പെട്ടു. സുരക്ഷയും സൗകര്യവും പരിഗണിച്ചും നേരത്തേ പോകാൻ ഉദ്ദേശിക്കുന്നവർക്ക് പോകാനായി ഇരുഹറമുകളിലും റമദാൻ 29ാം രാവിൽ വെള്ളിയാഴ്ച തറാവീഹ് നമസ്കാരത്തിനിടയിലായിരിക്കും 'ഖത്മുൽ'പ്രാർഥനയുണ്ടാകുകയെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
ജിദ്ദ: ഏപ്രിൽ 30 (റമദാൻ 29) ശനിയാഴ്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി ജനങ്ങളോട് ആവശ്യപ്പെട്ടു. ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ച് റമദാൻ 29 ശനിയാഴ്ച വൈകീട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദേശം.
നഗ്നനേത്രങ്ങൾകൊണ്ടോ ടെലിസ്കോപ്പുകൾ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവർ കോടതിയിൽ നേരിട്ട് ഹാജരായോ ഫോണിലൂടെ വിവരമറിയിച്ചോ സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.