അൽ ഖോബാർ ഇസ്കാൻ പാർക്കിൽ സുഡാനീസ് ആഘോഷ രാവിന് തുടക്കം കുറിച്ചപ്പോൾ
ദമ്മാം: മാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശുന്നതിനനുസരിച്ച് പ്രവാസികൾക്ക് വിസ്മയാനുഭവങ്ങൾ സമ്മാനിക്കുകയാണ് സൗദി അറേബ്യ. ഇന്ത്യ ഉൾപ്പെടെ നാലു രാജ്യങ്ങൾക്ക് അവരുടെ കലാ സംംസ്കാരിക പ്രകടനങ്ങളുമായി ആഘോഷിക്കാൻ സർവ സൗകര്യങ്ങളും വേദിയും ഒരുക്കിനൽകുകയാണ് ആതിഥേയ രാജ്യം. സുഡാൻ, ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് വേണ്ടിയാണ് സൗദി പൊതുവിനോദ അതോറിറ്റി ആഘോഷ മേള സംഘടിപ്പിക്കുന്നത്.
‘പാസ്പോർട്ട് ടു ദ വേൾഡ്’ എന്ന ശീർഷകത്തിൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പരിപാടി സൗദിലെ അൽ ഖോബാറിൽ തുടങ്ങി ജിദ്ദയിൽ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ബുധനാഴ്ച അൽ ഖോബാർ ഇസ്കാൻ പാർക്കിൽ സുഡാനീസ് പരിപാടികളോടെ ആഘോഷത്തിന് തുടക്കമായി. സുഡാനികളുടെ ഇഷ്ടഗായകൻ അബു അൽ കാസിം വദൂബയുടെ ഗാനസദസ്സോടെയാണ് പരിപാടികൾക്ക് തുടക്കംകുറിച്ചത്. സുഡാന്റെ സംസ്കാരവും കലകളം ഗ്രാമജീവിതവുമൊക്കെ വ്യത്യസ്കലാ രൂപങ്ങളായും കലാപ്രകടനങ്ങളായും ആഘോഷത്തിൽ നിറയും.
ഏപ്രിൽ 12 വരെയാണ് സുഡാന്റെ ആഘോഷരാവുകൾ. ആദ്യ ദിവസംതന്നെ സൗദിയുടെ ദുരെദിക്കുകളിൽ നിന്നുപോലും സുഡാൻ പൗരന്മാർ ആഘോഷങ്ങളിലലിയാൻ എത്തി.
ഏപ്രിൽ 16 മുതൽ 19 വരെയാണ് ഇന്ത്യൻ ആഘോഷം അരങ്ങേറുക. ഇന്ത്യയിലെ വിവിധ മേഖലകളിൽനിന്നുള്ള കലാകാരന്മാർ പരിപാടികളുമായെത്തും. ആര്യൻ തിവാരി, അഹമദ് സുൽത്താൻ, അർമാൻ മാലിക്, ബിസ്വ, ദിവ്യ എസ്. മേനോൻ, സജിലി സലീം, വർഷ പ്രസാദ് എന്നിവരുടെ കലാപരിപാടികളാണ് അരങ്ങേറുക. സൗദിയിൽ ജീവിക്കുന്ന വിവിധ സമൂഹങ്ങൾക്കായി സമർപ്പിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടികളിൽ ഒന്നായിരിക്കും ‘പാസ്പോർട്ട് ടു ദ വേൾഡ്’ എന്ന ശീർഷകത്തിലെ അൽ ഖോബാർ സീസൺ പരിപാടിയെന്ന് സൗദി പൊതുവിനോദ അതോറിറ്റി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങളെയും ജീവതങ്ങളെയും കലകളെയും അടുത്തറിയുകയും കാലങ്ങളായി സൗദിയിൽ ജീവിക്കുന്ന അതത് രാജ്യങ്ങളിലെ പൗരന്മാർക്ക് അത് അനുഭവിക്കുന്നതിനുള്ള അവസരം നൽകുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കലാപരിപാടികൾ, പാചകമേള, പരമ്പരാഗത കരകൗശലവസ്തുക്കളുടെ പ്രദർശനമേള, സർഗാത്മക ശിൽപശാലകൾ എന്നിവയിലൂടെ സാംസ്കാരിക വൈവിധ്യങ്ങളുടെ ഹൃദ്യമായ അനുഭവങ്ങൾ സന്ദർശകർക്ക് പകർന്നുനൽകും.
ഓരോ രാജ്യക്കാർക്കും നാലു ദിവസം വീതമുള്ള ആഘോഷ പരിപാടികളാണ് അരങ്ങേറുക. ഏപ്രിൽ 23 മുതൽ 26 വരെ ഫിലിപ്പീൻസ് സമൂഹത്തിന്റെയും ഏപ്രിൽ 30 മുതൽ മെയ് മൂന്നു വരെ ബംഗ്ലാദേശ് പൗരന്മാരുടെയുമായിരിക്കും ആഘോഷം. അൽ ഖോബാറിലെ പരിപാടിക്ക് ശേഷം ജിദ്ദയിലും സമാനമായ രീതിയിലും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സൗദി പൊതുവിനോദ അതോറിറ്റി അറിയിച്ചു. വി ബുക് ആപ്ലിക്കേഷനിലൂടെ സൗജന്യ ടിക്കറ്റുകൾ സന്ദർശകർക്ക് ലഭിക്കും. സൗദിയുടെ സ്വപ്ന പദ്ധതിയായ ‘വിഷൻ 2030’യുടെ ഭാഗമായാണ് ഈ ആഘോഷരാവുകൾ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.