ജിദ്ദ: സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചയിൽ ഇന്ത്യൻ സമൂഹം വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. ജി 20 ഉച്ചകോടിക്ക് ശേഷം ന്യൂ ഡൽഹിയിൽ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം സൗദിയിലെ ഇന്ത്യൻ സമൂഹത്തെ കുറിച്ച് വാചാലമായത്. ഇന്ത്യക്കാർ സൗദി ജനസംഖ്യയുടെ ഏകദേശം ഏഴ് ശതമാനം വരും. ഞങ്ങൾ അവരെ സൗദി അറേബ്യയുടെ ഭാഗമായി കണക്കാക്കുകയും സൗദി പൗരന്മാരെന്നപോലെ കണക്കിലെടുക്കുകയും ചെയ്യുന്നു. അവരെ രാജ്യത്തിെൻറ അവിഭാജ്യ ഘടകമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് ഇന്ത്യ, സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗത്തിലും മോദിക്കൊപ്പം പങ്കെടുത്ത സൗദി കിരീടാവകാശി ഇന്ത്യയുമായുള്ള ശാശ്വതവും സുദീർഘവുമായ സൗഹൃദത്തെ എടുത്തുപറഞ്ഞു. അറബികളും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്രപരവും നീണ്ടതുമാണ്. സൗദിയും ഇന്ത്യയും തമ്മിലുള്ള ഗുണപരമായ ബന്ധങ്ങളുടെ ചരിത്രത്തിൽ ഇതുവരെ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ഭാവി കെട്ടിപ്പടുക്കുന്നതിനും അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സഹകരണം ഇരുരാജ്യങ്ങൾക്കിടയിൽ ഉണ്ടായിരുന്നു -അദ്ദേഹം പറഞ്ഞു.
ഭാവിയിലെ മികച്ച അവസരങ്ങൾക്കുവേണ്ടിയുള്ള യോജിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനുള്ള ഒരുപാട് അജൻഡകളുണ്ട്. ഇരു രാജ്യങ്ങൾക്കും സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള സഹകരണ മനോഭാവമാണുള്ളതെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രവാസികൾക്ക് സൗദി അറേബ്യ നൽകിവരുന്ന കരുതലിനും ക്ഷേമം വർധിപ്പിക്കുന്നതിനുള്ള പരിഗണനക്കും അതിന് കിരീടാവകാശി നടത്തിയ ശ്രമങ്ങൾക്കും പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് ആദ്യ കൂടിക്കാഴ്ചയുടെ മിനുട്ട്സിൽ കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും ഒപ്പുവച്ചു. വിവര സാങ്കേതികം, കൃഷി, ഔഷധനിർമാണം, പെട്രോകെമിക്കൽസ്, മാനവവിഭവശേഷി തുടങ്ങി വിവിധ രംഗങ്ങളുമായി ബന്ധപ്പെട്ട 40ഓളം ധാരണാപത്രങ്ങളിലും ഇന്ത്യൻ, സൗദി അറേബ്യൻ കമ്പനികൾ തമ്മിൽ ഒപ്പുവച്ചു.
സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിലൂടെ എല്ലാ മേഖലകളിലും ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് യോഗത്തിൽ സംസാരിക്കവേ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. കൗൺസിൽ വളരെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലിലൂടെ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുക്കുമെന്നും വിജയിക്കുമെന്നും പ്രതിക്ഷിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
ജി 20 ഉച്ചകോടിയും അതിലുണ്ടായ നിർണായക തീരുമാനങ്ങളും പദ്ധതി രേഖകളും കൈകാര്യം ചെയ്യുന്നതിലുണ്ടായ മികവിന് ഇന്ത്യയെ കിരീടാവകാശി അഭിനന്ദിച്ചു. ഇന്ത്യയെയും പശ്ചിമേഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സാമ്പത്തിക, റെയിൽ ഇടനാഴി പദ്ധതികളുൾപ്പടെ മഹത്തായ തീരുമാനങ്ങളാണുണ്ടായത്. അത് പ്രയോഗത്തിൽ വരുത്താൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.