ആർ.എസ്.സി ജുബൈൽ വിചാരസദസ്സ് ഉമർ സഖാഫി മൂർക്കനാട് ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന നിയമ മാറ്റങ്ങളെ തിരിച്ചറിയണമെന്ന് രിസാല സ്റ്റഡി സർക്കിൾ വിചാരസദസ്സ്. അന്യാധീനപ്പെട്ട് കിടക്കുന്ന ഭൂമികളായി വഖഫ് ഭൂമികളെ തെറ്റിദ്ധരിക്കരുത്. കൊളോണിയൽ ഭരണകാലത്ത് രാജ്യത്തിനും ദരിദ്രവിഭാഗങ്ങൾക്കും വഖഫ് നൽകിയ മൂല്യങ്ങളെ തിരസ്കരിക്കാവുന്നതല്ല.
ഭാരതത്തിന്റെ പുരോഗമന പ്രയാണത്തിൽ വഖഫ് സ്വത്തുക്കൾ നൽകിയ വലിയ സംഭാവനകൾ ഒരു സുപ്രഭാതത്തിലെ ഭേദഗതിയിലൂടെ മായ്ക്കാമെന്നത് അസംഭവ്യമാണ്. മതത്തിന്റെ സ്വകാര്യതകളിൽ കൈ കടത്തുന്ന വർഗീയ ഒളിയജണ്ടകളുടെ പുതിയ ചിത്രമാണ് വഖഫ് ഭേദഗതി എന്നും ജുബൈലിൽ സംഘടിപ്പിച്ചസദസ്സിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ ജുബൈൽ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന വിചാരസദസ്സ് ഐ.സി.എഫ് സൗദി നാഷനൽ തസ്കിയ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് ഉദ്ഘാടനം ചെയ്തു. ആധികാരിക ഇസ്ലാമിക പ്രമാണങ്ങളിലൂടെ വഖഫ് എന്താണെന്നും വഖഫിന്റെ വിവിധ വശങ്ങളെയും പരാമർശിച്ച് കൊണ്ട് ഉമർ സഖാഫി സംസാരിച്ചു. വഖഫ് ഭേദഗതി ബില്ലിലെ അപകടങ്ങളും മുസ്ലിം സമുദായത്തെ എത്രമാത്രം ബാധിക്കാൻ പോകുന്നു എന്നും അഡ്വ. ഫാരിസ് സഖാഫി സദസ്സിനെ ഓർമിപ്പിച്ചു.
ഐ.സി.എഫ് ജുബൈൽ റീജനൽ കൺവീനർ ജാഫർ കൊടിഞ്ഞി മുഖ്യാതിഥിയായിരുന്നു. രിസാല സ്റ്റഡി സർക്കിൾ ജുബൈൽ സോൺ ചെയർമാൻ താജുദ്ദീൻ സഖാഫി അധ്യക്ഷതവഹിച്ചു. സോണൽ കൺവീനർ ശൗഖത്ത് നീലഗിരി സ്വാഗതവും കലാലയം സെക്രട്ടറി ജഅഫർ അസ്ഹരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.