യമനിലെ വീണ്ടും സജീവമായ കേമ്പാളങ്ങളിലൊന്ന്
റിയാദ്: ആഭ്യന്തര സംഘർഷങ്ങളുടെ കെടുതി അനുഭവിക്കുന്ന യമന് 500 ദശലക്ഷം ഡോളർ കൂടി സഹായമായി നൽകി സൗദി അറേബ്യ. യമൻ ഗവൺമെന്റിന്റെ ബജറ്റ് ശക്തിപ്പെടുത്തുന്നതിനും യമൻ സെൻട്രൽ ബാങ്കിനെ പിന്തുണക്കുന്നതിനുമാണിത്. ദുരിതം നേരിടുന്ന ജനതയുടെ പുനരധിവാസത്തിനും രാജ്യത്തിന്റെ സുസ്ഥിരതക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കാൻ ഗവൺമെനിനെ ശക്തിപ്പെടുത്തുക എന്ന സൗദി അറേബ്യയുടെ വിശാല താൽപര്യത്തിന്റെ ഭാഗമായാണ് ഈ സഹായം. ഇതിൽ 300 ദശലക്ഷം ഡോളർ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി യമൻ സെൻട്രൽ ബാങ്കിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
യമൻ ബജറ്റ് കമ്മി പരിഹരിക്കുന്നതിന് ബാക്കി 200 ദശലക്ഷം ഡോളറും. രാജ്യത്തെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും ശമ്പളം, മറ്റ് വേതനങ്ങൾ, പ്രവർത്തന ചെലവുകൾ എന്നിവയെ പിന്തുണക്കുന്നതിനും സാമ്പത്തിക പരിഷ്കരണ പരിപാടി നടപ്പാക്കുന്നതിൽ സർക്കാറിനെ സഹായിക്കുന്നതിനുള്ളതാണ് ഇൗ സഹായം. യമനിനായുള്ള സൗദി വികസന, പുനർനിർമാണ പരിപാടിയിലൂടെയാണ് ഇത് നൽകുന്നത്.
യമനിൽ സാമ്പത്തിക സ്ഥിരതയുടെ അടിത്തറ സ്ഥാപിക്കുക, പൊതുസാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുക, സർക്കാർ സ്ഥാപനങ്ങളുടെ ശേഷി വികസിപ്പിക്കുക, അവയുടെ ഭരണവും സുതാര്യതയും വർധിപ്പിക്കുക, സ്വകാര്യ മേഖലയെ സുസ്ഥിരമായി നയിക്കാൻ പ്രാപ്തമാക്കുക, സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്നിവയാണ് സാമ്പത്തിക പിന്തുണ ലക്ഷ്യമിടുന്നത്. ഇത് ദേശീയ സമ്പദ്വ്യവസ്ഥയെ കൂടുതൽ സുസ്ഥിരമായ പാതയിലേക്ക് നയിക്കുകയും സാമ്പത്തികവും സാമൂഹികവുമായ വികസന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.