2025 വർഷം സൗദി 'കരകൗശല വർഷ' മായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ചസൈൻ ബോർഡുകൾ
യാംബു: സൗദിയുടെ സമ്പന്നമായ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി സൗദി 2025 വർഷം 'കരകൗശല വർഷ' മായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരികയാണ്. സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്.
ജനറൽ അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടും റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രഡീഷനൽ ആർട്സും കരകൗശല വർഷാചരണത്തോടനുബന്ധിച്ച് പരിപാടികൾ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. ആധികാരിക ദേശീയ കരകൗശല വസ്തുക്കൾ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് ദേശീയ പാതകളിലെ സൈൻ ബോർഡുകളിൽ പ്രത്യേക മാറ്റങ്ങൾ വരുത്തി തുടങ്ങി.
ആധികാരിക ദേശീയ കരകൗശല വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിനും സമകാലിക ദൃശ്യ സാംസ്കാരിക പശ്ചാത്തലത്തിൽ അവയെ എടുത്തുകാണിക്കുന്നതിനുമായി രാജ്യത്തുടനീളമുള്ള ഹൈവേകളിൽ വിവര ചിഹ്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആദ്യ ഘട്ടം മൂന്ന് പ്രധാന റോഡുകളിലാണ് ആരംഭിക്കുന്നത്.
റിയാദ്-ദമ്മാം റോഡ്, ഹിജ്റ റോഡ് (മക്ക-മദീന), റിയാദ്-ഖാസിം റോഡ്. എന്നിവയാണത്. ഭാവി ഘട്ടങ്ങളിൽ നിരവധി സുപ്രധാന റോഡുകൾ ഇതിൽ ഉൾപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഓരോ പ്രദേശത്തെയും പരമ്പരാഗത കലകളെ പ്രദർശിപ്പിക്കുന്ന രീതിയാണ് സ്വീകരിക്കുക.,നജ്ദി വാതിൽ നിർമ്മാണം, കളിമൺ നിർമ്മാണം, മരപ്പണി, മരം അലങ്കാരം, കരകൗശലവസ്തുക്കളുടെ പരിചയപ്പെടുത്തൽ എന്നിവയെല്ലാം രൂപകല്പന ചെയ്താണ് സൈൻ ബോർഡുകളുടെ നിർമാണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ, പ്രദർശനങ്ങൾ, കര കൗശല വിദഗ്ധരെ ആദരിക്കൽ, ആവേശകരമായ വിവിധ മത്സരങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്. അറബ് സംസ്കാരത്തിൽ കരകൗശല വസ്തുക്കളുടെ സാംസ്കാരികമായ അടയാളപ്പെടുത്തലുകൾ പുതു തലമുറക്ക് പരിചയപ്പെടുത്താൻ കൂടിയാണ് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.
മൺപാത്ര നിർമാണം, ഈന്തപ്പന നെയ്ത്തും അതുമായി ബന്ധപ്പെട്ടുള്ള വിവിധ സാധനങ്ങളുടെ നിർമാണം, ലോഹപ്പണികൾ തുടങ്ങിയവ കേവലം കലാപരമായ ആവിഷ്കാരം മാത്രമല്ല രാജ്യത്തിന്റെ പാരമ്പര്യ സംസ്ക്കാരത്തിന്റെ പ്രതീകം കൂടിയാണ്.
പുതിയ തലമുറക്ക് നാടിന്റെ പൈതൃകവുമായി ഇടപഴകാനും കരകൗശല വിദഗ്ധരുടെ വേറിട്ട കഴിവുകളും മികവും സമൂഹത്തിന് പങ്കുവെക്കാനും അതുവഴി കരകൗശല വിദഗ്ധരെ ശാക്തീകരിക്കാനും ഈ വർഷം ആചരിക്കുന്നുന്നതിലൂടെ അധികൃതർ ലക്ഷ്യം വെക്കുന്നു.
ആകർഷണീയമായ വിവിധ പരിപാടികളാണ് സൗദി കരകൗശല വർഷം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.