കെ.എസ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സോമാലിയയിൽ ഭക്ഷ്യവിതരണ കിറ്റുകൾ വിതരണം ചെയ്തപ്പോൾ
ജിദ്ദ: സൗദിയുടെ സഹായ ഏജൻസിയായ കെ.എസ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗോള സഹായ പദ്ധതികൾ വ്യാപകമാക്കുന്നു. വിവിധ പ്രകൃതി ദുരന്തങ്ങളിലും മറ്റും പെട്ട് പ്രയാസമനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന വിവിധ മാനുഷിക സഹായ പദ്ധതികളാണ് സൗദി നടപ്പിലാക്കുന്നത്.
സോമാലിയയിലെ ലോക ഭക്ഷ്യ പദ്ധതിയിലേക്ക് കഴിഞ്ഞ ദിവസം സൗദി 138 ടൺ ഈത്തപ്പഴം നൽകിയതായി അധികൃതർ വ്യക്തമാക്കി. ഇവ 200,000 ആളുകൾക്ക് പ്രയോജനപ്പെട്ടതായും ചൂണ്ടിക്കാട്ടി. കൂടാതെ സോമാലിയയിലെ ഇദ്‌ലിബ്, അലപ്പോ ഗവർണറേറ്റുകളിൽ 4,016 ഭക്ഷണ കൊട്ടകളും ധാരാളം ശുചിത്വ കിറ്റുകളും നൽകി.
ഇത് 12,048 പേർക്ക് സഹായകരമായതായും ബന്ധപ്പെട്ടവർ അറിയിച്ചു. ഫിത്ർ സകാത് പദ്ധതിയുടെ ഭാഗമായി ഏജൻസി ബെനാദിർ മേഖലയിൽ 5,500 ബാഗ് അരി വിതരണം ചെയ്തു. പെരുന്നാൾ ദിവസം ഭക്ഷ്യക്ഷാമം പരിഹരിക്കുക എന്ന സൗദിയുടെ പ്രതിബദ്ധതയെ സഹായ വിതരണം പ്രതിഫലിപ്പിക്കുന്നു.
ലബനാനിൽ കുടിയിറക്കപ്പെട്ട സിറിയക്കാർക്കും ഫലസ്തീൻ അഭയാർഥികൾക്കും 660 ഭക്ഷണ പാഴ്സലുകളുടെ വിതരണവും കെ.എസ് റിലീഫ് പൂർത്തിയാക്കി. ഇത് 3,300 പേർക്ക് പ്രയോജനപ്പെട്ടു. സിറിയയിലെ ആലപ്പോയിൽ 7,600 കൊട്ടയും ഹോംസിലിൽ 5,307 കൊട്ടയും സമാൽക്കയിൽ 1,554 കൊട്ടയും ഈത്തപ്പഴം വിതരണം ചെയ്തു.
മാലി ദ്വീപിൽ 800 ഭക്ഷണ പാക്കറ്റുകളാണ് ഈയിടെ വിതരണംചെയ്തത്. ഇത് ഏറ്റവും ദുർബലരായ 4,010 ആളുകൾക്ക് സഹായകരമായി. സുഡാനിൽ റെഡ് സീ സ്റ്റേറ്റിലെ ന്യൂ ഹയ്യ പ്രദേശത്ത് 600 ഭക്ഷണ പായ്ക്കറ്റുകൾ എത്തിച്ചു. ഇത് ദുർബലരായ 4,164 ആളുകൾക്ക് സഹായകമായതായും കെ.എസ്.റിലീഫ് വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.