ജിദ്ദ: ഇബ്രാഹിം പ്രവാചകെൻറ ത്യാഗോജ്വലമായ ദൈവസമർപ്പണത്തെ അനുസ്മരിച്ച് ലോക മുസ്ലീങ്ങളോടൊപ്പം സൗദി അറേബ്യയും ബലിപ്പെരുന്നാൾ ആഘോഷിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്ക, മദീന ഹറമുകളിലും രാജ്യത്തെ മറ്റ് പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന ബലിപ്പെരുന്നാൾ നമസ്കാരത്തിൽ സ്വദേശികളും വിദേശികളുമായി ലക്ഷങ്ങൾ പെങ്കടുത്തു. നമസ്കാരവേളയിൽ ഹറമിനകവും പുറവും നിറഞ്ഞുകവിഞ്ഞു. മസ്ജിദുൽ ഹറാമിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ സ്വദേശികൾക്കും വിദേശികൾക്കും പുറമെ ഹജ്ജ് തീർഥാടകരും പങ്കാളികളായി.
മക്ക ഹറമിലെ നമസ്കാരത്തിനും പ്രസംഗത്തിനും ഡോ. അബ്ദുല്ല ബിൻ അവാദ് അൽജുഹ്നി നേതൃത്വം നൽകി. ഇഹത്തിലും പരത്തിലും സുഖം, മോക്ഷം, ക്ലേശങ്ങളിൽ നിന്നുള്ള മോചനം, മഹത്വം, വിജയം എന്നിവയ്ക്ക് നിദാനം ദൈവ ഭക്തിയാണെന്ന് ഇമാം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. എല്ലാ നന്മകളുടെയും താക്കോലാണത്. ഇഹത്തിലും പരത്തിലും ഉള്ള എല്ലാ നന്മകളുടെയും കാരണവും അതാണ്. ദുരന്തങ്ങൾ, കഷ്ടതകൾ, ശിക്ഷകൾ എന്നിവ ഉണ്ടാകുന്നത് ദൈവഭക്തിയില്ലായ്മയുടെ ഫലമായാണെന്നും ഇമാം പറഞ്ഞു. ഭൂമിയുടെ കിഴക്കും പടിഞ്ഞാറും മുസ്‌ലിംകൾ സന്തോഷിക്കുന്ന ദിനമാണ് ബലിപ്പെരുന്നാൾ. തിന്നുകയും കുടിക്കുകയും സർവ്വശക്തനായ ദൈവത്തെ സ്മരിക്കുകയും ചെയ്യുന്ന ദിവസമാണ്. തീർഥാടകർ അവരുടെ കർമങ്ങൾ പൂർത്തിയാക്കാനായതിൽ സന്തോഷിക്കുന്നു. ഒരു ദാസൻ തെൻറ സ്രഷ്ടാവിന് സമർപ്പിക്കുന്ന ഏറ്റവും പുണ്യകരമായ കർമമാണ് ബലിയെന്നും ഹറം ഇമാം വിശദീകരിച്ചു.
മദീനയിലെ മസ്ജിദുന്നബവിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനും പ്രസംഗത്തിനും ഡോ. അബ്ദുൽ ബാരി സുബൈത്തി നേതൃത്വം നൽകി. ഇസ്‌ലാമിക നിയമം എല്ലാ കാലത്തിനും സ്ഥലത്തിനും സാധുതയുള്ളതും അനുയോജ്യവുമാണെന്ന് ഡോ. അൽസുബൈത്തി പറഞ്ഞു. സന്തുലിത മതമാണ് ഇസ്ലാം. അത് എല്ലാ ജനങ്ങളേയും വർഗങ്ങളേയും ഉൾക്കൊള്ളുന്നു. മനസ്സുകളെ സംരക്ഷിക്കുന്നു. അതിനാൽ മനസ്സിെൻറ നാശത്തിലേക്ക് നയിക്കുന്നതെല്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. സമ്പത്തിനെ സംരക്ഷിക്കുന്നു. മോഷണം തടയുന്നു. സത്യസന്ധതയെ പ്രോത്സാഹിപ്പിക്കുന്നു. കൂടുംബ ബന്ധങ്ങളെയും വംശങ്ങളെയും സംരക്ഷിക്കുന്നു. നീതിയുടെ മതവുമാണ്. അപരിചിതനോടും സുഹൃത്തിനോടും അടുത്തും അകലെയുമുള്ളവരോടും ശത്രുവിനോടും പോലും നീതി പുലർത്താൻ ഇസ്ലാം അനുശാസിക്കുന്നുവെന്നും ഇമാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.