ജിദ്ദ: ടൂറിസം രംഗത്ത് ഈ വർഷം 70 ദശലക്ഷം അന്താരാഷ്ട്ര, പ്രാദേശിക സന്ദർശകരെ ലക്ഷ്യമിടുന്നുവെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു.
റിയാദിൽ നിക്ഷേപ, ടൂറിസം മന്ത്രാലയങ്ങൾ സംഘടിപ്പിച്ച സൗദി-സ്പാനിഷ് നിക്ഷേപഫോറത്തിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്നതും ആകർഷകവുമായ മേഖലകളിലൊന്നാണ് സൗദി ടൂറിസം മേഖല. കഴിഞ്ഞവർഷം പ്രാദേശിക വിനോദസഞ്ചാരത്തിന്റെ റെക്കോഡ് വർഷമായിരുന്നു. ടൂറിസം മേഖലയിലെ സ്പെയിനിന്റെ അനുഭവത്തിൽനിന്നും വൈദഗ്ധ്യത്തിൽനിന്നും ഞങ്ങൾ തീർച്ചയായും പ്രയോജനം നേടും.
സ്പെയിനിൽനിന്നുള്ള നിക്ഷേപകർക്ക് ഗ്രീൻ എനർജി, കൃഷി, വിനോദസഞ്ചാരം, മാലിന്യസംസ്കരണം എന്നിവയുൾപ്പെടെ രാജ്യത്തെ വാഗ്ദാനമായ നിരവധി മേഖലകളിൽ താൽപര്യമുണ്ടെന്ന് സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽഫദ്ലി പറഞ്ഞു. 2030 ആകുമ്പോഴേക്കും 3.2 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപസാധ്യതകൾ രാജ്യത്ത് സ്വകാര്യ മേഖലക്കുണ്ട്. നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തിൽ സ്പാനിഷ് നിക്ഷേപകരിൽ രാജ്യത്ത് നിക്ഷേപിക്കാൻ ശക്തവും സുസ്ഥിരവുമായ താൽപര്യം കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കൂടുതൽ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ്, സ്പെയിനിലെ വ്യവസായ-വ്യാപാര-ടൂറിസം മന്ത്രി മരിയ റെയ്സ് മറോട്ടോ, സർക്കാർ-സ്വകാര്യ മേഖലകളിലെ നിരവധി ഉദ്യോഗസ്ഥരും പ്രമുഖ സൗദി, സ്പാനിഷ് കമ്പനികളുടെ പ്രതിനിധികളും ഫോറത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.