ജിദ്ദ: ആറാടി തിമിർത്ത് ജിദ്ദ സീസൺ. ഉത്സവപരിപാടികൾ കണ്ടാസ്വദിക്കാൻ ഒരു മാസത്തിനുള്ളിൽ എത്തിയ ആളുകളുടെ എണ്ണം 20 ലക്ഷമെത്തി. മേയ് രണ്ടിനാണ് ജിദ്ദ സീസൺ ആരംഭിച്ചത്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സന്ദർശകരുടെ റെക്കോഡ് എണ്ണം ജിദ്ദ നഗരത്തിന്റെ ചരിത്രപരവും സാംസ്കാരികവും വിനോദപരവുമായ സവിശേഷതകൾ ജനങ്ങളെ ആകർഷിച്ചതിന്റെ തെളിവായി സംഘാടകർ വിലയിരുത്തുന്നു. സ്ഥിരമായൊരു വിനോദസഞ്ചാരമായി ജിദ്ദയെ അടയാളപ്പെടുത്തുന്നതുമാണ് ഇത്. 'നമ്മുടെ മധുര ദിനങ്ങൾ' എന്ന ശീർഷകത്തിൽ നടക്കുന്ന സീസണിലെ ഏറെ വ്യതിരിക്തവും വൈവിധ്യവുമാർന്ന ഇവൻറുകൾ, അനുഭവങ്ങൾ, പ്രദർശനങ്ങൾ, നാടകങ്ങൾ, 'അന്താരാഷ്ട്ര' സംഗമങ്ങൾ എന്നിവയും സീസൺ പരിപാടികളുടെ വിജയത്തിനും ജിദ്ദ നഗരത്തിന്റെ സ്ഥാനവും ഊട്ടി ഉറപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.
ഒമ്പത് ഇവൻറ് ഏരിയകളിലെ പരിപാടികളിലേക്ക് സന്ദർശകരുടെ പ്രവാഹം തുടരുകയാണ്. നിരവധി ഓഫറുകൾക്കും വൈവിധ്യങ്ങൾക്കുമാണ് ജിദ്ദ സീസൺ സാക്ഷ്യം വഹിച്ചത്. ചെങ്കടലിൽ ഒരുക്കിയ ഏറ്റവും വലിയ മൊബൈൽ ഗെയിം സിറ്റി 'ജിദ്ദ പിയർ', ലോകത്തിലെ ആദ്യത്തെ ആനിമേഷൻ ഗ്രാമമായ 'സിറ്റി വാക്ക്', പ്രത്യേക ഷോ ആയ 'സിർക്യൂ ഡു സോലെയ്ലിൻ', അന്താരാഷ്ട്ര സർക്കസ്, അപൂർവ മൃഗങ്ങളും പക്ഷികളും ഉൾപ്പെട്ട സഫാരി പാർക്കായ 'ജിദ്ദ ജംഗിൾ', നിരവധി ആഡംബര അന്താരാഷ്ട്ര റസ്റ്റാറന്റുകളും കഫേകളും ഉൾക്കൊള്ളുന്ന 'ജിദ്ദ യാച്ച് ക്ലബ്', ചരിത്രമേഖലയിലെ സാംസ്കാരിക പരിപാടികളും പ്രകടനങ്ങളും, സൂപ്പർഡോമിലെ അന്താരാഷ്ട്ര പ്രദർശനങ്ങൾ, സാംസ്കാരിക ഫോറങ്ങൾ, അമീർ മാജിദ് പാർക്കിലെ വൈവിധ്യമാർന്ന പരിപാടികൾ, 'ജിദ്ദ ആർട്ട് പ്രൊമെനേഡിലെ' റസ്റ്റാറന്റുകൾ, ഷോകൾ, സ്റ്റോറുകൾ, വിനോദം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം, ചരിത്രം എന്നിവ സമന്വയിപ്പിച്ച ഒരുകൂട്ടം മറൈൻ സ്പോർട്സ്, ആക്ടിവിറ്റികൾ, നാടകങ്ങൾ, കച്ചേരികൾ തുടങ്ങി നിരവധി അനുഭവങ്ങളും ഇവൻറുകളാണ് ജിദ്ദ സീസണിൽ അരങ്ങേറുന്നത്.
ഏഷ്യയിലെ പ്രധാന രാജ്യങ്ങളുടെ കലാപരിപാടികൾക്കും ജിദ്ദ സീസൺ ഇതിനകം സാക്ഷ്യം വഹിച്ചു. അമീർ മാജിദ് പാർക്കിൽ നടന്ന ഇന്തോനേഷ്യ, പാകിസ്താൻ രാജ്യങ്ങളുടെ കലാപരിപാടികൾ ഇതിനകം നടക്കുകയുണ്ടായി. 'സംസ്കാരങ്ങളുടെ സംഗമം' എന്ന പേരിൽ നടന്ന കമ്യൂണിറ്റി കലാപരിപാടികൾ ആസ്വദിക്കാൻ നിരവധി പേരാണ് എത്തിയത്. ജിദ്ദ സീസണിലെ ഇന്ത്യൻ കലാപരിപാടികൾ ജൂൺ രണ്ടിന് അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.