ജിദ്ദ: റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിനോദ സഞ്ചാരികളുടെ ആദ്യസംഘം എത്തി. ചെങ്കടൽ തീരത്ത് നിർമിക്കുന്ന റെഡ്സീ വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രധാന ലക്ഷ്യസ്ഥാനം കഴിഞ്ഞദിവസമാണ് സന്ദർശകർക്കായി തുറന്നുകൊടുത്തത്.
‘റെഡ് സീ ഡെസ്റ്റിനേഷെൻറ’ ലോഗോയും ഡിസൈനും ആലേഖനം ചെയ്ത് റിയാദിൽ നിന്നെത്തിയ സൗദി എയർലൈൻസ് വിമാനത്തിലാണ് ആദ്യസംഘമെത്തിയത്. ‘സാൻഡ് റെജിസ് റെഡ് സീ റിസോർട്ട്’ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിനോദസഞ്ചാരികൾ സന്ദർശനം നടത്തി. ഈ വർഷം ആദ്യം മുതലാണ് സ്ഥലത്തെ റിസോർട്ടിലേക്കുള്ള ബുക്കിങ് ആരംഭിച്ചത്.
വാട്ടർ സ്‌പോർട്‌സ്, ഡൈവിങ്, വിവിധ കര സാഹസിക വിനോദങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുതുമയാർന്ന വിനോദാനുഭവങ്ങൾ സന്ദർശകർ കാണുകയും ആസ്വദിക്കുകയും ചെയ്തു. ചെങ്കടൽ ഡെസ്റ്റിനേഷനിൽ തുറന്ന ആദ്യത്തെ റിസോർട്ടായ ‘സിക്‌സ് സെൻസ് സതേൺ ഡ്യൂൺസ് റിസോർട്ടി’ൽ ഒരു രാത്രി താമസിച്ചാണ് സന്ദർശനം അവസാനിച്ചത്.
റെഡ് സീ ഇൻറർനാഷനൽ കമ്പനി അനുബന്ധ സ്ഥാപനമായ ഫ്ലൈ റെഡ് സീയുടെ ആദ്യത്തെ ഔദ്യോഗിക ജലവിമാനം പറന്നുയർന്നതും ആഘോഷിച്ചു.റെഡ് സീ പദ്ധതിക്ക് കീഴിലെ ദ്വീപുകൾക്കിടയിൽ ചിതറിക്കിടക്കുന്ന റിസോർട്ടുകളിലേക്ക് സന്ദർശകരെ വായുവിലൂടെയും തെളിഞ്ഞ വെള്ളത്തിലൂടെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യയിലെ ആദ്യത്തെ ജലവിമാന കമ്പനി എന്ന നിലയിൽ സ്ഥാപിതമായത്.
ഫ്ലൈ റെഡ്സീയുടെ പ്രാരംഭ ബാച്ചിൽ നാല് ജല വിമാനങ്ങളാണുള്ളത്. സെസ്ന കാരവൻ 208 ഇനത്തിൽപ്പെട്ട സീപ്ലെയിനുകളാണ് ഇവ. ആഢംബര ഇൻറീരിയർ ഡിസൈനുകളും വിശിഷ്ട സേവനങ്ങളും കൊണ്ട് ഇവ സജ്ജീകരിച്ചിരിക്കുന്നു.
ഓരോ വിമാനത്തിലും ഒരു പൈലറ്റിനെയും ആറ് യാത്രക്കാരെയും അവരുടെ ലഗേജുകളും വിവിധ ദ്വീപുകളിലെ റിസോർട്ടുകളിൽ എത്തിക്കാനാകും. റെഡ്സീയുടെ അതിമനോഹരമായ കാഴ്ചകൾ കാണുന്നതിന് ഒമ്പത് യാത്രക്കാരെ വരെ എയർ ടൂറുകളിൽ കൊണ്ടുപോകാനും ഇതിന് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.