സംയോജിത ടൂറിസത്തിൽ കുതിച്ച് യാംബു പൗരാണിക നഗരം

യാംബു ടൗൺ ചരിത്ര നഗരിയിലെ വിവിധ ദൃശ്യങ്ങൾ

സംയോജിത ടൂറിസത്തിൽ കുതിച്ച് യാംബു പൗരാണിക നഗരം

യാംബു: സൗദിയിലെ പ്രധാന തുറമുഖവും വ്യവസായ നഗരവും ടൂറിസ്റ്റ് കേന്ദ്രവുമായി അറിയപ്പെടുന്ന യാംബുവിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സംയോജിത ടൂറിസം രംഗത്ത് കുതിച്ചു മുന്നേറുകയാണ്. ‘ചെങ്കടലിന്റെ മുത്ത്’ എന്നറിയപ്പെടുന്ന യാംബു സംയോജിത വിനോദസഞ്ചാര കേന്ദ്രം കൂടിയാണിപ്പോൾ.

എല്ലാ അഭിരുചിക്കാർക്കും അനുയോജ്യമായ വൈവിധ്യമാർന്ന ടൂറിസം അനുഭവം പ്രദാനം ചെയ്യുന്നതിൽ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി യാംബു ടൂറിസം മേഖലകൾ മാറിയിരിക്കുന്നു. കാലം മായ്ക്കാത്ത പൈതൃകശേഷിപ്പുകളുടെ വശ്യമായ കാഴ്ചകൾ സഞ്ചാരികൾക്ക് അപൂർവമായ അനുഭവമാണ് ഇവിടെ സമ്മാനിക്കുന്നത്.

യാംബുവിലെ വിവിധ പ്രദേശങ്ങളിലുള്ള ചരിത്ര പൈതൃക വിനോദസഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികൾക്ക് സമ്പന്നമായ ചരിത്രാവബോധം പകർന്നു നൽകുന്നു. 2,500 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പൗരാണിക നഗരമായ ‘ഹിസ്റ്റോറിക്കൽ യാംബു’വിൽ അറബ് ചരിത്രത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്ന ശേഷിപ്പുകൾ കാണാം.

 യാംബു ടൗണിനടുത്തുള്ള ഈ ഹെറിറ്റേജ് നഗരിയിലെത്തിയാൽ സന്ദർശകർക്ക്‌ പുരാതന യാംബുവിന്റെ പരിച്ഛേദം കാണാൻ കഴിയും. കാലം മായ്ക്കാത്ത പൗരാണിക ശേഷിപ്പുകളും സാംസ്കാരിക മുദ്രകളും തന്മയത്തത്തോടെ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.

അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ജലസ്പർശമുള്ള പ്രദേശങ്ങളെ ആശ്രയിച്ച് പുഷ്ടിപ്പെട്ട പുരാതന ഗ്രാമീണ സാംസ്കാരിക ശേഷിപ്പുകളുടെ അപൂർവ കാഴ്ചാനുഭവങ്ങളാണ് 'മിൻത്വഖത്തു തുറാസ' എന്ന് അറബിയിൽ രേഖപ്പെടുത്തിയ യാംബു ചരിത്ര നഗരം സഞ്ചാരികൾക്ക് പകർന്നു നൽകുന്നത്.

അഞ്ഞൂറ് വർഷത്തിനപ്പുറത്തെ അറബികളുടെ താമസ രീതികളും സാംസ്‌കാരിക സാമൂഹിക ചുറ്റുപാടുകളും എങ്ങനെയായിരുന്നുവെന്നതിന് മൂകസാക്ഷിയായി ചരിത്ര മുദ്രകൾ ധാരാളമുണ്ടിവിടെ. പാതി തകർന്ന മൂന്ന് നില കെട്ടിടങ്ങളും പഴയ കാലത്തെ അങ്ങാടികളുടെയും കോടതിയുടെയും ആസ്ഥാനങ്ങളുടെയും കാഴ്ചകളും സന്ദർശകർക്ക്‌ അറിവിന്റെയും വിസ്മയത്തിന്റെയും വാതായനങ്ങൾ തുറക്കുന്നതാണ്. ചരിത്രത്തിലെ സുപ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചതിന്റെ അടയാളങ്ങൾ ഇപ്പോഴുമുണ്ടിവിടെ.

ലോറൻസ് ഓഫ് അറേബ്യ എന്ന പ്രശസ്ത ചരിത്രകാരൻ താമസിച്ച യാംബുവിലെ കൊട്ടാരത്തിന്റെ ശേഷിപ്പുകൾ ഇവിടുണ്ട്. ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈനികനും ഗവേഷകനും തന്ത്രജ്ഞനുമായ ഇദ്ദേഹത്തിന്റെ യഥാർഥ പേര് തോമസ് എഡ്വേഡ് ലോറൻസ് എന്നാണ്.

നിരവധി അറബ് രാജ്യങ്ങളിൽ അദ്ദേഹത്തിന് ചരിത്രപരമായ പങ്കുണ്ടായിരുന്നു. 1915-1916 കാലഘട്ടത്തിൽ അറബ് കലാപത്തിൽ ചെലവഴിച്ച കാലയളവിൽ അദ്ദേഹത്തിന്റെ താമസസ്ഥലം പല ഭാഗങ്ങളിലുമായിരുന്നുവെന്ന് ചരിത്രം വ്യക്താക്കുന്നു.

ചെങ്കടൽ തീരത്തുള്ള യാംബു ഹെറിറ്റേജ് നഗരിയിൽ ലോറൻസ് താമസിച്ചിരുന്ന പുരാതന കൊട്ടാരം പഴമ നിലനിർത്തി സൗദി പുരാവസ്തു വകുപ്പ് നേരത്തെ തന്നെ സംരക്ഷിച്ചു വരികയായിരുന്നു. അറേബ്യൻ സംസ്കാരത്തിന്റെയും നാഗരികതയുടെയും ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന അപൂർവ കാഴ്ചാനുഭവമാണ് ഈ പുരാതന നഗരം സന്ദർശകർക്ക് പകർന്നു നൽകുന്നത്.

അറബ് പുരാതന സംസ്കാരത്തിന്റെ പ്രതീകമായിരുന്ന ‘സൂഖുല്ലൈൽ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാത്രി ചന്തകൾ പുതുതലമുറക്ക് പരിചയപ്പെടുത്താൻ സംവിധാനമൊരുക്കിയത് വേറിട്ട മറ്റൊരു കാഴ്ചയാണിവിടെ. പൗരാണിക കാലഘട്ടത്തെ നിരവധി ചരിത്രപരമായ അറിവുകൾ പകരുന്ന പലതും സന്ദർശകർക്കിവിടെ കാണാം.

ഉണക്കമീൻ, കാപ്പി, മൈലാഞ്ചി, ഈത്തപ്പഴം തുടങ്ങിയ ഉൽപ്പന്നങ്ങളും അറബ് പൈതൃക സാധനങ്ങളുടെ കരകൗശല വസ്തുക്കളുടെയും അറബ് പാരമ്പര്യ വസ്ത്രങ്ങളുടെയും മറ്റും വിൽപന നടത്തുന്ന സൗദി യുവതികളുടെ സാംസ്കാരിക പ്രദർശന കേന്ദ്രം കൂടിയാണിവിടം. പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും പ്രദേശത്തിന്റെ സാംസ്കാരിക സ്വത്വം ഉയർത്തിക്കാട്ടുന്നതിനുമുള്ള പുനരധിവാസ പദ്ധതികളും അധികൃതർ പ്രദേശത്ത് നടപ്പിലാക്കിയിട്ടുണ്ട്.

Tags:    
News Summary - Yambu Ancient City takes a leap into integrated tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.