റാസൽഖൈമ: വിജയകരമായി പര്യവസാനിച്ച 24ാമത് ചൈന ഇന്റര്‍നാഷണല്‍ ഫെയര്‍ ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് (സി.ഐ.എഫ്.ഐ.ടി -സിഫിട്) സമ്മേളനം ചൈന-റാക് ബന്ധത്തില്‍ പുതുയുഗത്തിന് നാന്ദി കുറിച്ചതായി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി.
റാസല്‍ഖൈമയും ചൈനയും വ്യാപാര-വാണിജ്യ രംഗത്ത് വികസിച്ചുകൊണ്ടിരിക്കുന്ന പങ്കാളികളാണ്. ചൈനയിലെ വൈസ് പ്രീമിയര്‍ ഹെലിഫെങ് ഉള്‍പ്പെടെ 200ലേറെ ഉന്നതതല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഷിയാമെന് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് എക്സിബിഷന് സെന്ററില്‍ നടന്ന സിഫിട്-2024 സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ശൈഖ് സഊദ്. സുസ്ഥിര വികസനം, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട് അന്താരാഷ്ട്ര പങ്കാളികള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണം.
തന്ത്രപരമായ സഹകരണത്തിലൂടെ പരസ്പര നിക്ഷേപങ്ങള്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ആഗോള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്കും നയിക്കും. പൊതു ലക്ഷ്യങ്ങളും താല്പര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ പരസ്പര പ്രയോജനകരമായ വളര്‍ച്ചയിലൂടെ പുതിയ നിക്ഷേപ ഭൂമിക രൂപപ്പെടുത്താന്‍ കഴിയും. നിക്ഷേപ മേഖലയിലെ റാക് വിഷന്‍ ഇതിനകം റാസല്‍ഖൈമയും ചൈനയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം സാധ്യമാക്കിയിട്ടുണ്ട്. സാമ്പത്തിക ബന്ധങ്ങള്‍ക്കൊപ്പം ഇരു രാഷ്ട്രങ്ങളിലെ പൗരന്മാര് തമ്മിലുള്ള ബന്ധവും തൊഴില്‍ ശക്തി വികസനവും കൂടുതല്‍ പ്രോല്‍സാഹിപ്പിക്കപ്പെടണമെന്നും ശൈഖ് സഊദ് അഭിപ്രായപ്പെട്ടു.
എക്സബിഷന് സെന്ററില്‍ റാസല്‍ഖൈമയിലെ അവസരങ്ങളും വളര്‍ച്ചയും വരച്ചുകാണിക്കുന്ന ‘ഇന്‍വെസ്റ്റ് ഇന്‍ റാസല്‍ഖൈമ’ പവലിയനും ആകര്‍ഷകമായിരുന്നു. റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി, മര്‍ജാന്‍, റാക് പ്രോപ്പര്‍ട്ടീസ്, റാക് പോര്‍ട്സ്, റാക് ഇക്കണോമിക് സോണ്‍, റാക് ബാങ്ക് തുടങ്ങി റാസല്‍ഖൈമയിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തിയ പവലിയനില്‍ നിരവധിപേര്‍ സന്ദര്‍ശകരായി.
1000ലേറെ ബിസിനസ് പ്രതിനിധികള്‍, 5000 കമ്പനികള്‍, അമ്പതിനായിരത്തിലേറെ ബിസിനസ് പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കാളികളായിരുന്നു. ചൈനീസ് വാണിജ്യ മന്ത്രാലയം ആതിഥേയത്വം വഹിക്കുന്ന സിഫിട് അന്താരാഷ്ട്ര നിക്ഷേപ ബന്ധങ്ങള്‍ക്കായുള്ള ലോകത്തിലെ തന്നെ പ്രധാന പ്ളാറ്റ്ഫോമുകളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.