ദുബൈ വിമാനത്താവളം
ദുബൈ: കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളം ഉപയോഗിച്ചത് 9.2 കോടി പേർ. 2023നേക്കാൾ ആറുശതമാനത്തോളം വർധനയാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്.
കോവിഡിന് മുമ്പത്തെ 2018 ലെ 8.91കോടി എന്ന റെക്കോഡ് എണ്ണത്തെയും മറികടന്നാണ് ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന നേട്ടം ദുബൈ വിമാനത്താവളം നിലനിർത്തിയത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് കഴിഞ്ഞവർഷത്തെ കണക്കുകൾ എക്സ് അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്.
ദുബൈ ലോകത്തിന്റെ വിമാനത്താവളമാണെന്നും അത് വ്യോമയാന മേഖലയിലെ പുതിയ ലോകമാണെന്നും അദ്ദേഹം കുറിച്ചു. ഇമാറാത്തി സ്റ്റാൻഡേഡ് അനുസരിച്ച് ആഗോള വ്യോമയാന രംഗം പുതുക്കിപ്പണിയുന്നതിന് അടുത്ത പത്തു വർഷത്തിൽ 12,800 കോടി ദിർഹം നിക്ഷേപിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
മൂന്ന് ലക്ഷം വിമാന സർവിസുകളാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.106 വിമാനക്കമ്പനികൾ 107 രാജ്യങ്ങളിലെ 272 നഗരങ്ങളിലേക്ക് വിമാന സർവിസുകൾ ദുബൈയിൽനിന്ന് നടത്തുന്നുണ്ട്.
ഇന്ത്യ, സൗദി അറേബ്യ, യു.കെ, പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് ദുബൈയിൽനിന്ന് ഏറെ വിമാനങ്ങൾ പോകുന്നത്. ഈ വർഷം ജനുവരിയിൽ ആദ്യ 15 ദിവസം ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത് 43 ലക്ഷം പേരാണ്.
ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വർഷാദ്യ തിരക്കിനാണ് ഇത്തവണ വിമാനത്താവളം സാക്ഷ്യംവഹിച്ചത്. 2024 ജനുവരി മുതൽ നവംബർ വരെയുള്ള ആദ്യ 11 മാസങ്ങളിൽ 1.67കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബൈയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധനയാണിത്.
ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് പുറത്തിറക്കിയ ദുബൈ ടൂറിസം സെക്ടറിന്റെ 2024 ജനുവരി മുതൽ നവംബർ വരെയുള്ള പ്രകടന റിപ്പോർട്ട് അനുസരിച്ച്, എമിറേറ്റിൽ നവംബറിൽ മാത്രം 18.3 ലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ എത്തിയിട്ടുണ്ട്.
പടിഞ്ഞാറൻ യൂറോപ്പാണ് ദുബൈയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രധാന ഉറവിടം. മൊത്തം സന്ദർശകരുടെ എണ്ണത്തിന്റെ 20 ശതമാനമാണിത്. ദക്ഷിണേഷ്യയിൽ നിന്നുള്ളവരാണ് രണ്ടാമതെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.