ദുബൈ: ദുബൈയിലെ അഞ്ച് മെട്രോ സ്റ്റേഷനുകളിൽ നടക്കുന്ന മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും. അഞ്ച് ദിവസം യാത്രക്കാരെ സന്തോഷിപ്പിച്ചും നൃത്തം ചെയ്യിപ്പിച്ചും ആനന്ദിപ്പിച്ചുമായിരുന്നു സംഗീതോത്സവം അരങ്ങേറിയത്.
യൂനിയൻ, മാൾ ഓഫ് എമിറേറ്റ്സ്, ബുർജ്മാൻ, ദുബൈ ഫിനാൻഷ്യൽ സെന്‍റർ, ശോഭ റിയാലിറ്റി എന്നീ സ്റ്റേഷനുകളിലായിരുന്നു മേളപ്പെരുക്കം. പ്രകൃതിസംരക്ഷണത്തിന്‍റെ സന്ദേശം പകർന്ന് നൽകിയാണ് സംഗീത മേള കടന്നുപോകുന്നത്.
യു.എ.ഇ സുസ്ഥിരത വർഷം ആചരിക്കുന്നതിനാൽ ‘സുസ്ഥിരത’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സംഗീതോത്സവം നടന്നത്. പുനരുപയോഗിക്കാവുന്ന വസ്തുക്കളാൽ നിർമിച്ച വാദ്യോപകരണങ്ങളമായാണ് സംഗീതജ്ഞർ എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യ, ഈജിപ്ത്, ഫ്രാൻസ്, തായ്ലൻഡ്, അസർബൈജാൻ, പാകിസ്താൻ, നൈജീരിയ, ക്യൂബ, യു.കെ, ലബനൻ, കാനഡ, നെതർലാൻഡ്, ജോർഡൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ 20 കലാകാരൻമാരാണ് അണിനിരക്കുന്നത്. ഫ്രഞ്ച് സംഗീതജ്ഞൻ നിക്കോളാസ് ബ്രാസാണ് ഇവരിൽ പ്രമുഖൻ.
പുനരുപയോഗിക്കാവുന്ന വസ്തുക്കളിൽ നിന്ന് സംഗീത ഉപകരണങ്ങളുണ്ടാക്കുന്നതിൽ വിദഗ്ദനാണ് ബ്രാസ്. പൈപ്പ്, മരം, ടിൻ കാനുകൾ, ആക്രി വസ്തുക്കൾ തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച ഉപകരണങ്ങളുമായാണ് ഇദ്ദേഹം മെട്രോയിലെത്തിയിരിക്കുന്നത്. സ്വന്തം കൈകൊണ്ട് നിർമിച്ച ഉപകരണങ്ങളാണിതെല്ലാം.
ആസ്വാദകരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് ബ്രാസിന്‍റെ സംഗീത ശൈലി. ഇമാറാത്തി ഇലക്ട്രിക്കൽ ഗിറ്റാറിസ്റ്റ് ഇമാൻ അൽ റഈസി, സൗദി സംഗീതജ്ഞൻ ഷാദി എൽ ഹർബി തുടങ്ങിയവരുമുണ്ട്.
തായ്ലൻഡിൽ നിന്നെത്തിയ ‘ദ ഷോ തീയറ്റർ’ സംഘമാണ് മറ്റൊരു പരിസ്ഥിതി സൗഹൃദ സംഘം. അടുക്കള ഉപകരണങ്ങൾ, മൺപാത്രങ്ങൾ, സ്പൂൺ, ഗ്ലാസ്, പാനുകൾ തുടങ്ങിയവയെല്ലാമാണ് ഇവരുടെ സംഗീതോപകരണങ്ങളായി മാറിയിരിക്കുന്നത്.
വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ ഇവരുടെ പ്രകടനങ്ങൾ ഇന്ന് കൂടി മെട്രോ സ്റ്റേഷനുകളിൽ വീക്ഷിക്കാം. ദുബൈ ഗവൺമെന്‍റ് മീഡിയ ഓഫിസിന്‍റെ ക്രിയേറ്റീവ് ടീമായ ബ്രാൻഡ് ദുബൈയും ആർ.ടി.എയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.