ദോഹ: ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ പൊടിക്കാറ്റ് വീശിയടിച്ചു. കാലാവസ്ഥാ മാറ്റം സംബന്ധിച്ച് ഖത്തർ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പിനു പിന്നാലെയാണ് ചൊവ്വാഴ്ച പുലർച്ചെയോടെ പൊടിക്കാറ്റ് ആരംഭിച്ചത്.
വക്റ, ദുഖാൻ, മിസൈമീർ, അൽഖോർ, തുമാമ, ലുസൈൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ദിക്കുകളിൽ രാവിലെ മുതൽ പൊടിക്കാറ്റ് അനുഭവപ്പെട്ടതായി താമസക്കാർ പങ്കുവെച്ചു. പൊടിപടലങ്ങൾ കാരണം കാഴ്ച പരിധി ഒരു കിലോമീറ്ററിൽ താഴെയായി കുറഞ്ഞു.
തണുപ്പിൽ നിന്നും ചൂടിലേക്കുള്ള കാലാവസ്ഥാ മറ്റത്തിന് മുന്നോടിയായാണ് പൊടിക്കാറ്റിന്റെയും വരവ്. ഒരാഴ്ചവരെ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. റോഡിലെ കാഴ്ചവരെ മറക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കാറ്റ് കടലിനെയും പ്രക്ഷുബ്ധമാക്കും. തിരമാലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിനെ സമീപിക്കുന്നവർ ജാഗ്രത പാലിക്കണം. അസാധാരണമായ കാലാവസ്ഥയിൽ തൊഴിലുടമകൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.