ദുബൈ: പ്രവാസ ലോകത്ത് അര നൂറ്റാണ്ട് പൂർത്തിയാക്കിയ ദുബൈ അൽ ബസ്റ ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ സൈതാലിക്കുട്ടിയെ ജീവനക്കാരും സുഹൃത്തുക്കളും ചേർന്ന് ആദരിക്കുന്നു.
മലയാളികളുടെ ഗൾഫ് കുടിയേറ്റത്തിന് താങ്ങും തണലുമായി നിൽക്കുകയും കരുണയും കരുതലും കൊണ്ട് പ്രവാസികളെ ചേർത്തു പിടിക്കുകയും ചെയ്യുന്ന മനുഷ്യസ്നേഹിയായ സംരംഭകനാണ് സൈതാലിക്കുട്ടിയെന്ന് അൽ ബസ്റ ഇലക്ട്രിക്കൽ ആൻഡ് സാനിടടറി കോൺട്രാക്ടിങ് കമ്പനി ഡയറക്ടർ അബ്ദുൽ റഷീദ് പരിപാടിയെക്കുറിച്ച് വിശദീകരിക്കുന്നതിനായി വ്യാഴാഴ്ച ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
1974 മാർച്ച് 31ന് ഇരുപതു വയസ്സിലാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരി കഞ്ഞിപ്പുര എന്ന ഗ്രാമത്തിൽനിന്ന് കപ്പൽ മാർഗം യു. എ. ഇ യിലെത്തുന്നത്. 1984 ൽ ഇലക്ട്രിക്കൽ, മെക്കാനിക്കൽ മെയിന്റനൻസ് ജോലികൾ ചെയ്യുന്ന അൽ ബസ്റ എന്ന സ്ഥാപനം ആരംഭിച്ചു. ഇന്ന് യു. എ. ഇ യിലെ അബൂദബി, ദുബൈ, ഫുജൈറ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സ്ഥാപനത്തിൽ മുന്നൂറോളം പേർ ജോലി ചെയ്യുന്നു.
കേരളത്തിലുടനീളം ടൈൽസ്, ലൈറ്റ് വിതരണ രംഗത്ത് ‘സിൽവാൻ ടൈൽസ്’ എന്ന പേരിൽ 22 ഔട്ട്ലെറ്റ്കളുണ്ട്. കേരളത്തിൽ ബേബി ഫുഡ് നിർമാണ വിതരണ രംഗത്ത് ‘ബേബി വിറ്റാ’ എന്ന പേരിൽ അദ്ദേഹം ആരംഭിച്ച പുതിയ സംരംഭവും വിജയം കൈവരിച്ചു. കേരളത്തിലും മുന്നൂറു പേർ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. മാർച്ച് 31ന് ഞായറാഴ്ച ദുബൈ ദേര ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന ചടങ്ങ് ഷാർജ ഡയറക്ടർ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, മേജർ ഹുമൈത് സഈദ് ബിൻ സഹു അൽ സുവൈദി ഉദ്ഘാടനം ചെയ്യും. പ്രമുഖ സ്വദേശി യുവ സംരംഭകൻ ഡോക്ടർ. ബു അബ്ദുല്ല, പ്രശസ്ത യുട്യൂബറും പ്രഭാഷകനുമായ റിയാസ് ഹക്കിം എന്നിവർ സംബന്ധിക്കുന്ന പരിപാടിയിൽ 400ഓളം ആളുകൾ പങ്കെടുക്കും.അൽ ബസ്റ ഗ്രൂപ് ജീവനക്കാരുടെ സ്നേഹോപഹാരം ചടങ്ങിൽ മുഖ്യാതിഥി സൈതാലിക്കുട്ടിക്ക് സമർപ്പിക്കും.
കമ്പനിയുടെ മറ്റൊരു ഡയറക്ടറായ സാബിർ, നാസർ കോക്കൂർ, ചിൽട്ടൺ മാത്യു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.