ദുബൈ: വിദ്യാർഥികൾക്കിടയിൽ റോഡപകടങ്ങളുടെ കാരണങ്ങളെ കുറിച്ചും അപകട സാധ്യതകളെ കുറിച്ചും അന്വേഷിക്കുന്ന ഷോർട്ട് ഫിലിമുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഹ്രസ്വ ചലച്ചിത്ര മത്സരം സംഘടിപ്പിക്കുന്നു.
‘റോഡ് സുരക്ഷ ഫിലിം ഫെസ്റ്റിവൽ’ എന്ന പ്രമേയത്തിന് കീഴിൽ നടത്തുന്ന മത്സരത്തിൽ യൂനിവേഴ്സിറ്റി, ബിരുദാനന്തര ബിരുദ സിനിമ നിർമാതാക്കൾ എന്നിവർക്ക് പങ്കെടുക്കാം. മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും മൂന്നു വിജയികൾക്ക് കാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ഏപ്രിൽ ഏഴു മുതൽ ജൂലൈ 14 വരെ ആർ.ടി.എയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത, മൂല്യനിർണയ മാനദണ്ഡം, അപേക്ഷ സമർപ്പിക്കാനുള്ള മാർഗനിർദേശങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. 18 മുതൽ 35 വയസ്സുവരെ പ്രായമുള്ള യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വ്യക്തിപരമായും മൂന്നു അംഗങ്ങൾ വരെയുള്ള ടീമുകളായും എൻട്രികൾ സമർപ്പിക്കാമെന്ന് ആർ.ടി.എ വാർത്ത കുറിപ്പിൽ അറിയിച്ചു. കൂടാതെ വ്യത്യസ്ത വിഭാഗങ്ങളിൽ ഒന്നിലധികം എൻട്രികളും സമർപ്പിക്കാവുന്നതാണ്.
എന്നാൽ, സിനിമ പൂർണമായും വിദ്യാർഥികൾ നിർമിച്ചതാവണം. അതോടൊപ്പം സുപ്രധാനമായ ട്രാഫിക് വെല്ലുവിളികളെ തുറന്നുകാണിക്കുന്നതും റോഡ് സുരക്ഷ ബോധവത്കരണത്തിന് അർഥവത്തായ സംഭാവന നൽകുന്നതുമായിരിക്കണം സിനിമകൾ. സമൂഹത്തിൽ റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന വിദ്യാഭ്യാസപരവും ബോധവത്കരണപരവുമായ സിനിമകൾ നിർമിക്കുന്നതിലൂടെ വിദ്യാർഥികളുടെ സർഗാത്മകതയും കഴിവും പ്രകടിപ്പിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എയുടെ ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖാസിമി പറഞ്ഞു.
ഓരോ വിഭാഗത്തിലും മൂന്നു വിജയികൾക്ക് കാഷ് പ്രൈസ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ള ലൈൻ മാറ്റം, ബൈക്കുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉപയോഗിക്കുമ്പോൾ സുരക്ഷിതമല്ലാത്ത രീതിയിലുള്ള ഡ്രൈവിങ്, അശ്രദ്ധ എന്നിവയുടെ അപകട സാധ്യതകൾ ഉയർത്തിക്കാണിക്കുന്ന സിനിമകളാണ് മത്സരത്തിന് പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.