സഫാരി റമദാൻ നൈറ്റ്സിന്റെ ഉദ്ഘാടന ചടങ്ങ്
ഷാർജ: സഫാരി ഗ്രൂപ്പും മീഡിയവണും ചേർന്നൊരുക്കുന്ന സഫാരി റമദാൻ നൈറ്റ്സിന് ഉജ്ജ്വലതുടക്കം. ഷാർജ മുവൈലയിലെ സഫാരി മാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി പ്രമുഖർ സംബന്ധിച്ചു. റമദാൻ വാരാന്ത്യ ദിനങ്ങളെ സജീവമാക്കി മാറ്റാൻ ലക്ഷ്യമിട്ട് ഒരുക്കുന്ന റമദാൻ നൈറ്റ്സിലൂടെ കാൽ ലക്ഷം ദിർഹത്തിന്റെ വിവിധ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, കെ.എം.സി.സി യു.എ.ഇ ദേശീയ ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ എന്നിവർ ചേർന്ന് റമദാൻ നൈറ്റ്സ് ലോഗോ അനാച്ഛാദനം ചെയ്തു. മീഡിയവൺ മിഡിലീസ്റ്റ് ജനറൽ മാനേജർ സ്വവ്വാബ് അലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, ഗോൾഡ് എഫ്.എം ന്യൂസ് അവതാരകൻ അരുൺ വി.എസ്, കെ.എം.സി.സി ഷാർജ വനിത വിഭാഗം പ്രസിഡന്റ് ഫെബിന റഷീദ്, മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഉദ്ഘാടന ദിവസം നടന്ന പെൻസിൽ ഡ്രോയിങ് മത്സരത്തിൽ നൂറോാളം കുട്ടികൾ മാറ്റുരച്ചു. ഒന്നാം സമ്മാനം സുജിത പ്രിയയും, രണ്ടാം സമ്മാനം ആദിയും, മൂന്നാം സമ്മാനത്തിന് താനിഷ് ഷിലീബും അര്‍ഹരായി. വിജയികള്‍ക്ക് സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് അസിസ്റ്റന്റ് പര്‍ച്ചേസ് മാനേജര്‍ ഷാനവാസും, സഫാരി മാള്‍ മീഡിയ മാര്‍ക്കറ്റിങ് മാനേജര്‍ ഫിറോസും ചേര്‍ന്ന് സമ്മാനങ്ങൾ നല്കി. മെഹ്ഫിൽ അബൂദബി സംഘം നയിക്കുന്ന മുട്ടിപ്പാട്ടും അരങ്ങേറി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് എട്ടു മുതലാണ് മത്സരങ്ങൾ. ചിത്രരചന -കളറിങ് മത്സരം, പാചകമത്സരം, ബാങ്കുവിളി, മൈലാഞ്ചിയിടൽ, ഖുർആൻ പാരായണം, ഫോട്ടോഗ്രഫി, ക്വിസ് എന്നിങ്ങനെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം മത്സരങ്ങൾ അരങ്ങേറും. വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുന്നവർക്കാകും മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.