ബീഹാറിലെ ഗംഗാ നദീതടത്തിലെ അമ്മമാരുടെ മുലപ്പാലിൽ വിഷാംശം കലർന്ന മെർക്കുറി; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പഠനം

ബീഹാറിലെ ഗംഗാ നദീതടത്തിലെ അമ്മമാരുടെ മുലപ്പാലിൽ വിഷാംശം കലർന്ന മെർക്കുറി; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പഠനം

പട്ന: ബീഹാറിലെ ഗംഗാ സമതലങ്ങളിൽ നിന്ന് സാമ്പിൾ ചെയ്ത നാലിൽ മൂന്ന് മുലയൂട്ടുന്ന സ്ത്രീകളുടെ മുലപ്പാലിൽ അപകടകരമാംവിധം ഉയർന്ന മെർക്കുറി സാന്ദ്രതയുണ്ടെന്ന് മുന്നറിയിപ്പുമായി ഗവേഷകർ. അപകടസാധ്യത ലഘൂകരിക്കുന്നതിന് ഉറവിടം കണ്ടെത്താനുള്ള അന്വേഷണങ്ങളും മെഡിക്കൽ ഇടപെടലുകളും നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

181 സ്ത്രീകളിൽ 134 (74 ശതമാനം) പേരുടെ മുലപ്പാലിലെ മെർക്കുറിയുടെ അളവ് ലിറ്ററിന് 1.7 മൈക്രോഗ്രാം എന്ന സുരക്ഷാ പരിധി കവിഞ്ഞതായി ഗവേഷകർ കണ്ടെത്തി. 56 സ്ത്രീകളിൽ മെർക്കുറിയുടെ സാന്ദ്രത പരിധിയുടെ 30 മടങ്ങ് അല്ലെങ്കിൽ അതിൽ കൂടുതലായിരുന്നു.

കിഴക്കേ ഇന്ത്യയിൽ നിന്നുള്ള മുലപ്പാലിൽ ഉയർന്ന മെർക്കുറി അളവ് റിപ്പോർട്ട് ചെയ്യുന്ന ആദ്യ പഠനമാണിത്. പരിസ്ഥിതിയിൽ ആർസെനിക്, ലെഡ് എന്നിവയുടെ വ്യാപകമായ എക്സ്പോഷർ ഇതിനകം രേഖപ്പെടുത്തിയിട്ടുള്ള ഒരു പ്രദേശമാണിതെന്ന് ഒന്നിലധികം അക്കാദമിക് സ്ഥാപനങ്ങളിലെ ഗവേഷകർ അവരുടെ ഗവേഷണ പഠനത്തിൽ പറഞ്ഞു.

‘മുലപ്പാലിലെ മെർക്കുറിയുടെ ഉറവിടം ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു’വെന്ന് പഠനത്തിന് നേതൃത്വം നൽകിയ പട്നയിലെ മഹാവീർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിലെ കാൻസർ ബയോളജിസ്റ്റും പരിസ്ഥിതി വിഷശാസ്ത്രജ്ഞനുമായ അരുൺ കുമാർ പറഞ്ഞു. ഇത്രയും ഉയർന്ന സാന്ദ്രതയിൽ എത്തിയതിനാൽ അടിയന്തര നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞതായി ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു.

172 ശിശുക്കളിൽ 93 (54 ശതമാനം) പേരുടെയും മൂത്രത്തിൽ ലിറ്ററിന് 10 മൈക്രോഗ്രാം എന്ന പരിധി കവിഞ്ഞ മെർക്കുറി സാന്ദ്രത കണ്ടെത്തിയതായി ഗവേഷകർ കണ്ടെത്തി. വിഷബാധക്ക് ഇരയാകുന്ന ശിശുക്കൾക്ക് വികസിച്ചുവരുന്ന തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും വളർച്ചക്ക് ഗുരുതരമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ കരുതുന്നു. കുറഞ്ഞ അളവിലുള്ള മെർക്കുറി പോലും വൈജ്ഞാനിക വികാസം, തല​​ച്ചോറിന്റെ മോട്ടോർ കഴിവുകൾ എന്നിവയെ തടസ്സപ്പെടുത്തുകയും നാഡീവ്യവസ്ഥക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് മുൻകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, വൈശാലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കുമാറും അദ്ദേഹത്തിന്റെ സഹകാരികളും നടത്തിയ പഠനം ബി.എം.സി പബ്ലിക് ഹെൽത്ത് ജേർണലിലാണ് പ്രസിദ്ധീകരിച്ചത്.

ഭോജ്പൂർ, ബക്സർ, സരൺ, പട്ന, വൈശാലി, സമസ്തിപൂർ, നളന്ദ, ദർഭംഗ, ബെഗുസാരായ്, മുൻഗർ, ഖഗാരിയ എന്നീ 11 ജില്ലകളിൽ നിന്നുള്ള 181 സ്ത്രീകളിൽ നിന്ന് ഗവേഷകർ മുലപ്പാലും രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകളും ശേഖരിച്ചു. അവർ പഠനത്തിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചതിനെ തുടർന്നായിരുന്നു ഇത്. 172 ശിശുക്കളുടെ മൂത്ര സാമ്പിളുകളും സംഘം ശേഖരിച്ചു.

ഭോജ്പൂർ, ബക്സർ, പട്ന, നളന്ദ, ബെഗുസാരായ്, ഖഗാരിയ, ദർഭംഗ എന്നിവിടങ്ങളിൽ നിന്നുള്ള മുലപ്പാൽ, രക്തം, മൂത്ര സാമ്പിളുകൾ എന്നിവയിൽ സുരക്ഷാ പരിധിക്ക് മുകളിലുള്ള മെർക്കുറി സാന്ദ്രത അവർ കണ്ടെത്തി.

‘മുലയൂട്ടുന്ന അമ്മമാരിൽ നിന്നും കുഞ്ഞുങ്ങളിൽ നിന്നുമുള്ള സാമ്പിളുകൾ തമ്മിലുള്ള പരസ്പരബന്ധം ശിശുക്കൾ മെർക്കുറി ചേർത്ത മുലപ്പാൽ കഴിക്കുന്നുണ്ടെന്ന് ശക്തമായി സൂചിപ്പിക്കുന്നു’വെന്ന് കുമാർ പറഞ്ഞു.

സാമ്പിളുകൾ ശേഖരിച്ച സ്ഥലങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നത് ഗംഗാ നദിയുടെ തെക്കൻ തീരത്തുള്ള ഭോജ്പൂർ, പട്ന, നളന്ദ എന്നിവിടങ്ങളിലെ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ മെർക്കുറി സാന്ദ്രത അനുഭവപ്പെടുന്നു എന്നാണ്. വ്യാവസായിക മാലിന്യങ്ങളോ മനുഷ്യർ ഉൽപ്പാദിപ്പിക്കുന്ന മറ്റ് മാലിന്യങ്ങളോ ആകാം സാധ്യതയുള്ള ഉറവിടങ്ങൾ. മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെയോ മെർക്കുറി നീരാവി ശ്വസിക്കുന്നതിലൂടെയോ മെർക്കുറി അടങ്ങിയ വസ്തുക്കളുമായി ചർമ സമ്പർക്കം പുലർത്തുന്നതിലൂടെയോ ഇത് മനുഷ്യശരീരത്തിൽ പ്രവേശിക്കാമെന്നും ഗവേഷകർ പറയുന്നു.

Tags:    
News Summary - Toxic mercury in breast milk of Ganges moms in Bihar: Study urges immediate intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.