ബ്ലെസ്സിയും കുടുംബവും
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനായ ബ്ലെസ്സിയുടെ യാത്രകൾക്ക് പുതിയ കൂട്ടായി സ്‌കോഡയുടെ കൈലാഖ്. ഈയടുത്ത് ഇന്ത്യയിൽ അവതരിപ്പിച്ച ബജറ്റ് ഫ്രണ്ട്‌ലി വാഹനമായ കൈലാഖിന്റെ സിഗ്‌നേച്ചർ പ്ലസ് വേരിയന്റാണ് സംവിധായകൻ സ്വന്തമാക്കിയത്. മകനും ഭാര്യക്കുമൊപ്പമെത്തിയാണ് പുതിയ വാഹനത്തിന്റെ ഡെലിവറി ബ്ലെസി സ്വീകരിച്ചത്.
മലയാളിയുമായി അടുത്ത ബന്ധം പുലർത്തുന്ന സ്‌കോഡയുടെ വാഹനമാണ് കൈലാഖ്. കാസർഗോഡ് സ്വദേശിയായ യുവാവാണ് വാഹനത്തിന് പേര് നൽകിയിരിക്കുന്നത്. വിലയിൽ കുറവാണെങ്കിലും ചെക്ക് റിപ്പബ്ലിക്കൻ വാഹനനിർമ്മാതാക്കളായ സ്കോഡ കാലങ്ങളായി നിലനിർത്തിപോരുന്ന ക്വാളിറ്റി അതേപടി പിന്തുടർന്നാണ് കൈലാഖിന്റെ നിർമ്മിതി. ക്ലാസിക്, സിഗ്‌നേച്ചർ, സിഗ്‌നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കൈലാഖ് പുറത്തിറങ്ങുന്നത്. 7.89 ലക്ഷം, 9.59 ലക്ഷം, 11.40 ലക്ഷം, 13.35 ലക്ഷം എന്നിങ്ങനെയാണ് മാനുവൽ പതിപ്പിന് യഥാക്രമം വില. മൂന്ന് വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ഓട്ടമാറ്റിക്കിന് എക്സ് ഷോറൂം വില 10.59 ലക്ഷം, 12.40 ലക്ഷം, 14.40 ലക്ഷം എന്നിങ്ങനെയാണ്.
1.0 ലീറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് കൈലാഖിന് കരുത്തേകുന്നത്. 999 സി.സി എൻജിൻ 115 ബി.എച്ച്.പി കരുത്തും 178 എൻ.എം പരമാവധി ടോർക്കും ഉൽപാദിപ്പിക്കും. 6 സ്പീഡ് മാനുവൽ/6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ വാഹനത്തിനുണ്ട്. 0-100 കിലോമീറ്റർ സഞ്ചരിക്കാൻ 10.5 സെക്കന്റ് മാത്രമാണ് കൈലാഖ് എടുക്കുന്നത്. കൂടാതെ ഭാരത് എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടിയ എസ്‍.യു.വിയാണ് സ്‌കോഡ കൈലാഖ്.
സ്‌കോഡയുടെ മിഡ്-സൈസ് എസ്.യു.വിയായ കുഷാഖിനോട് ഏറെക്കുറെ സാമ്യമുള്ള വാഹനമാണ് കൈലാഖും. സ്‌കോഡയുടെ സിഗ്‌നേച്ചർ ഗ്രില്ല്, ബമ്പറിൽ സ്ഥാനം പിടിച്ചിട്ടുള്ള എൽ.ഇ.ഡി. ഹെഡ്ലാമ്പ്, എൽ.ഇ.ഡി. ഡി.ആർ.എൽ, വലിയ എയർഡാം എന്നിവയാണ് പുറംഭാഗത്തെ അലങ്കാരങ്ങൾ. സ്പോർട്ടി ഭാവത്തിൽ ഒരുങ്ങിയിട്ടുള്ള അലോയി വീൽ. ബ്ലാക്ക് ഫിനീഷിങ്ങ് വീൽ ആർച്ചും ഡോർ ക്ലാഡിങ്ങും, സിൽവർ ഫിനീഷിങ് റൂഫ് റെയിൽ, റിയർ പ്രൊഫൈൽ സ്‌കോഡയുടെ മറ്റ് എസ്.യു.വികളുമായി സമാനതകളോടെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
കൈലാക്കിന് ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു. കൂടാതെ ഫീച്ചറുകളുടെ കാര്യത്തിൽ, ടോപ്പ്-സ്പെക്കിന് 10 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സ്‌ക്രീൻ, 8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, പവർഡ് വെൻറിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, ആംബിയൻറ് ലൈറ്റിങ്, വയർലെസ് ആപ്പിൾ കാർപ്ലേ എന്നിവയും ഉൾവശത്തെ പ്രത്യേകതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.