ചൈനീസ് വൈദ്യുത വാഹന നിർമാതാക്കളായ ബി.വൈ.ഡിയുടെ ഇന്ത്യൻ വിപണി പ്രവേശനത്തിന് കേന്ദ്ര സർക്കാർ തടയിട്ടതായി റിപ്പോർട്ട്. ഇത് കമ്പനിയുടെ ഇന്ത്യയിലെ നിർമ്മാണ പദ്ധതിയെ കൂടുതൽ മന്ദഗതിയിലാക്കും. അമേരിക്കൻ വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനത്തിന് ശേഷമാണ് സർക്കാരിന്റെ ഇത്തരത്തിലുള്ളൊരു തീരുമാനം. 'ഇന്ത്യ ചൈനയുടെ തന്ത്രപരമായ താൽപര്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നാണ്' ബി.വൈ.ഡിയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് തടയിട്ട് കൊണ്ട് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പ്രസ്താവന നടത്തിയത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ എൻജിനീയറിങ് & ഇൻഫ്രാസ്ട്രക്ചേഴ്‌സുമായി സഹകരിച്ച് പുതിയ ബി.വൈ.ഡി നിർമ്മാണ പ്ലാന്റിനായുള്ള 1 ബില്യൺ ഡോളർ (86,000 കോടി രൂപ) നിക്ഷേപ നിർദ്ദേശം 2023 ജൂലൈയിൽ തന്നെ കേന്ദ്ര സർക്കാർ നിരസിച്ചിരുന്നു. എന്നാൽ കമ്പനിയുടെ ഈ പുതിയ തീരുമാനത്തിലും ഇപ്പോൾ യാതൊരു സാധ്യതയുമില്ലായെന്ന് പീയുഷ് ഗോയൽ പറഞ്ഞു.
ഇന്ത്യയിൽ ഇത്തരത്തിൽ തടസ്സങ്ങൾ നേരിട്ട ചൈനീസ് നിർമ്മാതാക്കൾ ബി.വൈ.ഡി മാത്രമല്ല. 2020ൽ പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ 'ഗ്രേറ്റ് വാൾ മോട്ടോറിന്' വലിയ പദ്ധതികളുണ്ടായിരുന്നു. അതിൽ പ്രധാനമായും ജി.എം ഇന്ത്യയുടെ തലേഗാവ് പ്ലാന്റ് ഏറ്റെടുക്കുക എന്നതായിരുന്നു. പിന്നീട് മുംബൈ സർക്കാറുമായുണ്ടായ ചില പ്രശ്ങ്ങൾ മൂലം പദ്ധതികൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു.
ചൈനീസ് കമ്പനികളുടെ ഉടമസ്ഥാവകാശ ഘടനയിലെ അവ്യക്തതകളെ കുറിച്ചും സംസ്ഥാന സബ്‌സിഡികൾ, വായ്പ എഴുതിത്തള്ളൽ, സമ്പത്ത് വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയവ ഉന്നയിച്ച് കൊണ്ടാണ് സർക്കാർ ഈ നിലപാട് വ്യക്തമാക്കിയത്.
നിലവിൽ ഇന്ത്യയിൽ ബി.വൈ.ഡിയുടെ സീൽ സെഡാൻ, അറ്റോ 3, സീലിയൻ 7 എന്നി എസ്.യു.വികൾക്ക് പുറമെ, ഇ മാക്സ് 7 എം.പി.വിയും ഇന്ത്യയിൽ ലഭ്യമാണ്. ഇത് പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹങ്ങളാണ്. പ്ലാന്റിനുള്ള അനുമതി നിഷേധിച്ചതോടെ നിലവിൽ കൊടുക്കേണ്ടി വരുന്ന ഇറക്കുമതി നികുതി തുടരേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇത് ടെസ്‌ലയുടെ വളർച്ചക്ക് വേണ്ടിയാണെന്നും മോഡി സർക്കാർ ട്രംപിനും മസ്കിനുമായി ഇന്ത്യൻ വിപണിയെ വിൽക്കാൻ ശ്രമിക്കുകയാണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ആക്ഷേപം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.