ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ. രവി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച പത്ത് ബില്ലുകൾ സുപ്രീം കോടതി വിധിക്ക് പിന്നാലെ നിയമങ്ങളാക്കി തമിഴ്നാട് സർക്കാർ ഗെസറ്റിൽ വിജ്ഞാപനം ചെയ്തു.
രാജ്യത്തെ നിയമ നിർമാണ ചരിത്രത്തിൽ ഇതാദ്യമായാണ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അംഗീകാരമില്ലാതെ ബില്ലുകൾ നിയമങ്ങളായി പ്രാബല്യത്തിലായത്. ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഏപ്രിൽ എട്ടിന് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. ബില്ലുകൾ വീണ്ടും സമർപ്പിച്ച 2023 നവംബർ 18ന് അംഗീകാരം ലഭിച്ചതായി കണക്കാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണർ ബില്ലുകളുടെ അനുമതി തടയുകയും പിന്നീട് സംസ്ഥാന നിയമസഭ രണ്ടാമതും പാസാക്കിയ ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയുമായിരുന്നു. ഇതോടെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. 13 സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനുമുള്ള അധികാരം ഗവർണറിൽ നിന്ന് സംസ്ഥാന സർക്കാറിന് കൈമാറുന്ന ബില്ലും ഇതിൽ ഉൾപ്പെടുന്നു.
‘ഡി.എം.കെയെന്നാൽ ചരിത്രമാണ്’ എന്ന പാർട്ടി പ്രവർത്തകന്റെ ‘എക്സി’ലെ കമന്റ് റീട്വീറ്റ് ചെയ്താണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഗെസറ്റ് വിജ്ഞാപനത്തോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.