വഖഫ് ബില്ലിന് പിന്തുണ: രണ്ട് ജെ.ഡി-യു നേതാക്കൾ രാജിവെച്ചു; ‘ജീവിതത്തിലെ നിരവധി വർഷങ്ങൾ പാർട്ടിക്ക് നൽകിയതിൽ ഖേദിക്കുന്നു’

വഖഫ് ബില്ലിന് പിന്തുണ: രണ്ട് ജെ.ഡി-യു നേതാക്കൾ രാജിവെച്ചു; ‘ജീവിതത്തിലെ നിരവധി വർഷങ്ങൾ പാർട്ടിക്ക് നൽകിയതിൽ ഖേദിക്കുന്നു’

പട്ന: വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് രണ്ട് ജനതാദൾ-യു നേതാക്കൾ പാർട്ടിവിട്ടു. മുഹമ്മദ് ഖാസിം അൻസാരി, ന്യൂനപക്ഷ വിഭാഗം തലവൻ മുഹമ്മദ് അഷ്‌റഫ് അൻസാരി എന്നിവരാണ് രാജിവെച്ചത്.

മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് കരുതിയ ലക്ഷക്കണക്കിന് മുസ്‍ലിംകളുടെ വിശ്വാസമാണ് ബില്ലിനെ പിന്തുണച്ചതിലൂടെ പാർട്ടി തകർത്തതെന്ന് പ്രസിഡന്റും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‍കുമാറിന് അയച്ച കത്തിൽ അൻസാരി ചൂണ്ടിക്കാട്ടി. ‘പാർട്ടി നീക്കം എന്നെ നിരാശനാക്കിയിരിക്കുന്നു. വഖഫ് ഭേദഗതി ബിൽ നമ്മുടെ തത്വങ്ങൾക്ക് വിരുദ്ധമാണ്. ഈ ബിൽ ഇന്ത്യൻ മുസ്‍ലിംകൾക്ക് എതിരാണ്. ഒരു സാഹചര്യത്തിലും ഞങ്ങൾക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല. ഈ ബിൽ ഭരണഘടനയുടെ പല അടിസ്ഥാന അവകാശങ്ങളെയും ലംഘിക്കുന്നു. ഈ ബില്ലിലൂടെ ഇന്ത്യൻ മുസ്‍ലിംകൾ അപമാനിക്കപ്പെടും. നിങ്ങൾക്കോ ​​നിങ്ങളുടെ പാർട്ടിക്കോ ഇത് മനസ്സിലാകില്ല. എന്റെ ജീവിതത്തിലെ നിരവധി വർഷങ്ങൾ പാർട്ടിക്ക് നൽകിയതിൽ ഞാൻ ഖേദിക്കുന്നു," ഖാസിം അൻസാരി കത്തിൽ തുടർന്നു.

വഖഫ് ബിൽ ഇന്ത്യൻ മുസ്‍ലിംകൾക്ക് എതിരാണെന്ന് ജെ.ഡി.യു ന്യൂനപക്ഷ വിഭാഗം തലവനായ മുഹമ്മദ് അഷ്‌റഫ് അൻസാരി ചൂണ്ടിക്കാട്ടി. നിതീഷ് കുമാർ മതേതര പ്രത്യയശാസ്ത്രത്തിന്റെ പതാക വാഹകനാണെന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്‍ലിംകളുടെ വിശ്വാസം തകർത്തതായും അദ്ദേഹം രാജി കത്തിൽ പറഞ്ഞു. ലോക്സഭയിൽ ലല്ലൻ സിങ് പ്രസംഗിച്ച രീതിയും ഈ ബില്ലിനെ പിന്തുണച്ച രീതിയും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, അൻസാരി പാർട്ടിയിലെ ആരുമല്ലെന്നായിരുന്നു ജെ.ഡി-യു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദിന്റെ പ്രതികരണം. ബില്ലിനെ പിന്തുണച്ചതിനെതിരെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഗുലാം റസൂൽ ബലിവായും പരസ്യമായി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - 2 JDU Leaders Quit Over Party's Support For Waqf Amendment Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.