രാഹുലിെൻറ ‘ബ്രിട്ടീഷ് പൗരത്വ’ വിവാദം: ഹരജിക്ക് അടിയന്തര പ്രാധാന്യമില്ലെന്ന് ചീഫ് ജസ്​റ്റിസ്​

ന്യൂഡൽഹി: ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന്  കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ബ്രിട്ടനിൽ ബോധിപ്പിച്ചുവെന്ന ബി.ജെ.പി നേതാവ് സുബ്രമണ്യൻസ്വാമിയുടെ ആരോപണം സുപ്രീംകോടതിയിൽ ഹരജിയായെത്തി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അടിയന്തരമായി പരിഗണിക്കേണ്ട ഒന്നും ഹരജിയിലില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തു അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യം തള്ളിയത്.

ബ്രിട്ടീഷ് അധികൃതർക്ക് മുമ്പാകെ തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന്  രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാൽ, രാഹുലിനെതിരെ ക്രിമിനൽ കേസെടുക്കാൻ സി.ബി.ഐക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ മനോഹർ ലാൽ ശർമയാണ് ഹരജി നൽകിയത്. വഞ്ചനക്കും വ്യാജരേഖ ചമച്ചതിനും രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ശർമ ബോധിപ്പിച്ചു. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് താൻ രാഷ്ട്രപതിക്കും സി.ബി.ഐക്കും നിവേദനം നൽകിയിട്ടുണ്ടെന്നും ശർമയുടെ ഹരജിയിലുണ്ട്.

ബ്രിട്ടീഷ് കമ്പനി ഡയറക്ടറായിരിക്കെ രാഹുൽ ഗാന്ധി, താൻ ബ്രിട്ടീഷ് പൗരനാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നുവെന്ന് സുബ്രമണ്യൻസ്വാമിയാണ് ആദ്യമായി ആരോപിച്ചത്.  ബി.ജെ.പി സർക്കാറായതിനാൽ തെൻറ ആവശ്യത്തിൽ നടപടിയുണ്ടാകുമെന്നും കോടതിയെ സമീപിക്കേണ്ട കാര്യമുണ്ടാകില്ലെന്നും സ്വാമി പറഞ്ഞിരുന്നു. രാഹുലിെൻറ ഇന്ത്യൻ പൗരത്വം നീക്കാൻ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്വാമി ആവശ്യപ്പെടുകയും ചെയ്തു.
2003ൽ ‘ബാക്കോപ്സ് ലിമിറ്റഡ്’ എന്ന പേരിൽ ബ്രിട്ടനിൽ രാഹുൽ ഗാന്ധി ഒരു സ്ഥാപനം തുടങ്ങിയിരുന്നുവെന്ന് മോദിക്കയച്ച കത്തിൽ സ്വാമി വ്യക്തമാക്കി.

ഈ കമ്പനിയുടെ വാർഷിക റിട്ടേൺ സമർപ്പിച്ചപ്പോൾ തെൻറ ബ്രിട്ടനിലെ വിലാസം നൽകിയ രാഹുൽ താൻ ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ കമ്പനിയുടെ മൊത്തം ഓഹരികളിൽ 65 ശതമാനവും രാഹുലിെൻറ പേരിലായിരുന്നു. തുടർന്ന്, 2006 ഒക്ടോബർ 31ന് സമർപ്പിച്ച റിട്ടേണിലും രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന കാര്യം കമ്പനി ആവർത്തിച്ചു. 2003 മുതൽ 2009 വരെ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുൽ ബോധിപ്പിച്ചിട്ടുണ്ട്. ഇത് രാഹുൽ വഹിക്കുന്ന ഭരണഘടനാ പദവിക്ക് വിരുദ്ധവും ഇന്ത്യൻ നിയമത്തിെൻറ ലംഘനവുമാണെന്നും സ്വാമി ആരോപിച്ചു. രാഹുലിെൻറ പാർലമെൻറ് അംഗത്വം റദ്ദാക്കുന്ന കാര്യം പരിശോധിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനോടും സ്വാമി ആവശ്യപ്പെട്ടു.

എന്നാൽ, ആരോപണം പരിഹസിച്ചുതള്ളിയ രാഹുൽ ഗാന്ധി, തനിക്കെതിരെ ഏതു തരത്തിലുള്ള അന്വേഷണം നടത്താനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജയിലിലിടാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു. ബിഹാറിൽ ബി.ജെ.പിക്കേറ്റ അപമാനകരമായ പരാജയത്തിലും അതിനുശേഷം പാർട്ടി നേതൃത്വത്തിനെതിരെയുണ്ടായ കലാപത്തിലും അസ്വസ്ഥരായി നടത്തിയ വിലകുറഞ്ഞ ചളിവാരിയെറിയലാണ് സ്വാമിയുടെ ആരോപണമെന്ന് കോൺഗ്രസും പ്രതികരിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.