പട്ന: ലാലുപ്രസാദ് യാദവ് പ്രതിയായിരുന്ന കാലിത്തീറ്റ കുംഭകോണത്തിന്‍െറ ഫയലുകള്‍ കാണാതായതായി റിപ്പോര്‍ട്ട്. 900 കോടിയുടെ അഴിമതിയാണ് കാലിത്തീറ്റ ഇടപാടില്‍ നടന്നത്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നാണ് കേസിന്‍െറ ഫയലുകള്‍ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് സച്ചിവാല പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ ലഭിച്ച ലാലു പ്രസാദ് യാദവിനെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും അയോഗ്യനാക്കിയിരുന്നു.
നീതീഷ് കുമാര്‍ എന്തിനാണ് ലാലുപ്രസാദ് യാദവിനെ സംരക്ഷിക്കുന്നതെന്നും, ഫയലുകള്‍ കാണാതായ സംഭവത്തില്‍നിതീഷ് കുമാര്‍ മറുപടി പറയണമെന്നും ബി.ജെ.പി എം.എല്‍.എ നിതിന്‍ നവീണ്‍ ആവശ്യപ്പെട്ടു. ബിഹാറില്‍ നിതീഷ്കുമാര്‍ ആര്‍.ജെ.ഡിയേയും കോണ്‍ഗ്രസിനേയും കൂട്ട് പിടിച്ചാണ് ഭരിക്കുന്നത്. അഴിമതി കേസില്‍ ലാലുപ്രസാദ് യാദവിന് പുറമേ രാഷ്ട്രീയക്കാരും ഉദ്ദ്യോഗസ്ഥൻമാരും കേസില്‍ പ്രതികളായിരുന്നു. ഈ കേസില്‍ പിന്നീട് ലാലുപ്രസാദ് യാദവിന്സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു.
ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങിയ ഇനത്തില്‍ ചൈബാസ ട്രഷറിയില്‍ വ്യാജബില്‍ ഉപയോഗിച്ച് 37.7 കോടി രൂപ പിന്‍വലിച്ചുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.