ന്യൂയോർക്: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ റാണയെ അമേരിക്ക ഇന്ത്യക്ക് കൈമാറി. ഇന്ത്യയിൽനിന്നുള്ള വിവിധ ഏജൻസികളുടെ അംഗങ്ങൾ അടങ്ങുന്ന സംഘം യു.എസിലെത്തിയിരുന്നു. കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സംഘം ഇന്ന് റാണയുമായി ഇന്ത്യയിലെത്തുമെന്നാണ് വിവരം.
ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്ന റാണയുടെ അപേക്ഷ യു.എസ് സുപ്രീംകോടതി നിരസിച്ചതോടെയാണ് നടപടികൾ ഊർജിതമായത്. ഇതുവരെ ലോസ് ആഞ്ജലസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ കഴിയുകയായിരുന്നു 64കാരനായ റാണ. കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 27ന് റാണ അപേക്ഷ നൽകിയിരുന്നു. ഇത് കോടതി തള്ളി. തുടർന്നാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ റാണയുടെ കൈമാറ്റത്തിന് അംഗീകാരം നൽകിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ് പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. 2008 നവംബർ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ ആറ് അമേരിക്കൻ വംശജർ ഉൾപ്പടെ 166 പേരാണ് കൊല്ലപ്പെട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.