ജമ്മു: ജമ്മു കശ്മീരിലെ കഠ് വയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പൊലീസുകാർക്ക് വീരമൃത്യു. മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് തുടങ്ങിയ ഏറ്റുമുട്ടൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തുടരുകയാണ്.
രാജ്ബാഗിലെ ഘടി ജുതാന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഇവിടെ അഞ്ചു തീവ്രവാദികൾ തമ്പടിച്ചതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസിലെ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് സി.ആർ.പി.എഫിന്റെ സഹായത്തോടെ നടപടി തുടങ്ങുയായിരുന്നു.
ഇതിനിടെ, സംഘർഷ പ്രദേശത്ത് അഞ്ചു പൊലീസുകാർ കുടുങ്ങി. ഇതിൽ, സംഘത്തെ നയിച്ച സബ് ഡിവിഷനൽ പൊലീസ് ഓഫിസറെ വൈകി രക്ഷപ്പെടുത്തിയെങ്കിലും ഇദ്ദേഹത്തിന്റെ സുരക്ഷക്കായുള്ള മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരാളെ കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചിൽ തുടരുമെന്ന് സൈന്യം അറിയിച്ചു.
ബുധനാഴ്ച അനന്ത്‌നാഗിൽ നിരോധിത ഭീകര സംഘടനകളെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ചൊവ്വാഴ്ച ഉത്തേർസൂ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ ഭീകരരുടെ ഒളിത്താവളം സേന തകർത്തിരുന്നു. ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.