വിശാഖപട്ടണം: അനകപ്പള്ളി ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്. അതിവേഗ വൈദ്യസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉത്തരവിട്ടിട്ടുണ്ട്.
സംഭവസമയത്ത് ഏകദേശം പതിനഞ്ച് തൊഴിലാളികള്‍ യൂണിറ്റില്‍ ഉണ്ടായിരുന്നു. ഒരുപാട് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുന്നതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അനിത പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കുമായി മികച്ച ചികിത്സ ഉറപ്പാക്കാൻ മന്ത്രി അനിതക്കും ജില്ലാ ഭരണകൂടത്തിനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ മാസം ആദ്യം ഗുജറാത്തിലെ ബനസ് കാന്ത ജില്ലയിലുണ്ടായ സമാനമായ പടക്കശാല സ്‌ഫോടനത്തിൽ ഏഴ് പേരുടെ ജീവനായിരുന്നു പോയത്. സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി പടക്ക നിര്‍മാണ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമാക്കണമെന്ന് നാട്ടുകാരും സാമൂഹിക സംഘടനകളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.