ന്യൂഡൽഹി: യു.എസുമായുള്ള താരിഫ് യുദ്ധത്തിനിടെ ചൈന ഒഴിവാക്കിയ ബോയിങ് വിമാനങ്ങൾ എയർ ഇന്ത്യ വാങ്ങാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. 2019ലാണ് ചൈനീസ് എയർലൈൻസ് ബോയിങ് മാക്സ് ജെറ്റുകൾ വാങ്ങാനുള്ള കരാറിൽ ഒപ്പിട്ടത്. യു.എസ് പകരച്ചുങ്കം ഏർപ്പെടുത്തിയതോടെ കരാറിൽനിന്ന് പിന്മാറാനുള്ള നിലപാട് ചൈന സ്വീകരിക്കുകയായിരുന്നു. ഇതോടെ ഈ വിമാനങ്ങൾ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ.
എന്നാൽ എയർ ഇന്ത്യ അധികൃതരോ ബോയിങ് അധികൃതരോ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. ബോയിങ് വിമാനങ്ങൾ സ്വന്തമാക്കാനായി മലേഷ്യൻ എയർലൈൻസും ശ്രമിക്കുന്നതായി സൂചനയുണ്ട്. യു.എസ് ഉൽപന്നങ്ങൾക്ക് ട്രംപ് 125 ശതമാനം അധിക നികുതി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ചൈനയുടെ ഷിയാമെൻ എയർലൈൻസിനുവേണ്ടി ആവശ്യപ്പെട്ട ബോയിങ്ങിന്റെ 737 മാക്സ് ജെറ്റ് വിമാനങ്ങൾ തിരിച്ചയച്ചത്.
ബോയിങ് ഏറ്റവും അധികം വിൽക്കുന്ന വിമാനമാണ് 737 മാക്സ് ജെറ്റ്. 55 ദശലക്ഷത്തോളം ഡോളറാണ് വില. മാർച്ച് വരെയുള്ള കണക്ക് പ്രകാരം ചൈനയിൽനിന്ന് 130 വിമാനങ്ങൾക്ക് ഓർഡർ ലഭിച്ചിരുന്നു. എന്നാൽ, താരിഫ് ഉയർത്തിയ പശ്ചാത്തലത്തിൽ യു.എസ് കമ്പനികളിൽനിന്ന് വിമാനം വാങ്ങുന്നത് താൽക്കാലികമായി നിർത്താൻ കമ്പനികൾക്ക് ചൈനീസ് സർക്കാർ നിർദേശം നൽകി. വിമാനങ്ങൾക്കു പുറമെ, വിമാനഭാഗങ്ങൾ, ഘടകങ്ങൾ എന്നിവ വാങ്ങുന്നതിനും വിലക്കുണ്ട്.
നിരോധനത്തെ തുടർന്ന് ചൈനീസ് കമ്പനികൾ യൂറോപ്യൻ കമ്പനിയായ എയർ ബസ്, ചൈനീസ് നിർമാതാക്കളായ കോമാക് എന്നിവയെ ആശ്രയിക്കേണ്ടിവരും. ചൈനയുടെ പിന്മാറ്റം അമേരിക്കൻ ഓഹരി വിപണിയിൽ ബോയിങ്ങിന് കനത്തനഷ്ടമാണ് വരുത്തിയത്. ഓഹരി മൂല്യം മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.