ന്യൂഡൽഹി: തലസ്ഥാനത്ത് നിന്ന് ബാങ്കോക്കിലേക്കുള്ള വിമാനയാത്രയ്ക്കിടെ എയർ ഇന്ത്യ യാത്രക്കാരൻ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചതായി റിപ്പോർട്ട്. ഏപ്രിൽ 9 ന് ഡൽഹി-ബാങ്കോക്ക് വിമാനത്തിലാണ് സംഭവം. ഇക്കാര്യം അധികൃതരെ അറിയിച്ചതായും എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു.
സംഭവം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എയർലൈനുമായി സംസാരിക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രി കെ റാംമോഹൻ നായിഡു പറഞ്ഞു.
'എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ, ഞങ്ങൾ ആവശ്യമായ നടപടി സ്വീകരിക്കും.' ദേശീയ തലസ്ഥാനത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ നായിഡു പറഞ്ഞു.
ഏപ്രിൽ 9 ന് ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള എ.ഐ 2336 വിമാനത്തിലെ ക്യാബിൻ ക്രൂ യാത്രക്കാരന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതായി എയർ ഇന്ത്യയും സ്ഥിരീകരിക്കുന്നതായി വക്താവ് അറിയിച്ചു.
എല്ലാ നടപടിക്രമങ്ങളും ജീവനക്കാർ പാലിച്ചു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിയന്ത്രണം വിട്ട യാത്രക്കാരന് മുന്നറിയിപ്പ് നൽകിയതിനു പുറമേ ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരന് ബാങ്കോക്കിലെ അധികാരികളോട് പരാതി ഉന്നയിക്കാൻ തങ്ങളുടെ ജീവനക്കാർ സഹായം വാഗ്ദാനം ചെയ്തതായും എയർലൈൻ പറഞ്ഞു. എന്നാൽ ആ സമയത്ത് അത് നിരസിക്കപ്പെട്ടു. 'സംഭവം വിലയിരുത്തുന്നതിനും അക്രമാസക്തനായ യാത്രക്കാരനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടതുണ്ടെങ്കിൽ അത് തീരുമാനിക്കുന്നതിനും ഒരു സ്വതന്ത്ര സമിതിയെ വിളിക്കും.' വക്താവ് കൂട്ടിച്ചേർത്തു. ഇത്തരം കാര്യങ്ങളിൽ ഡി.ജി.സി.എ നിർദ്ദേശിച്ചിട്ടുള്ള എസ്.ഒ.പികൾ പാലിക്കുന്നത് തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.